വാഷിംഗ്ടണ്‍: മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെ ആസിയാന്‍ സമിതിയില്‍ കയറ്റില്ലെന്ന തീരുമാനത്തിനെ പിന്തുണച്ച് അമേരിക്ക.
മ്യാന്‍മര്‍ മുന്‍ ഭരണാധികാരി ആംഗ് സംഗ് സൂകിയെ സന്ദര്‍ശിക്കാന്‍ ആസിയാന്‍ പ്രതിനിധികളെ അനുവദിക്കില്ലെന്ന ജനറല്‍ മിന്‍ ആംഗ് ഹ്ലയാംഗിന്റെ തീരുമാനത്തിന് പിന്നാലെയാണ് ആസിയാന്‍ കടുത്ത നിലപാട് സ്വീകരിച്ചത്. ആസിയാന്‍ സമിതിയില്‍ മ്യാന്‍മറിനൊപ്പം ഫിലിപ്പീന്‍സ്, മലേഷ്യ,
തായ്‌ലന്റ്, വിയറ്റ്‌നാം, ബ്രൂണേയ്, കംബോഡിയ,ഇന്തോനേഷ്യ, ലാവോസ്, സിംഗപ്പൂര്‍ എന്നിവയടക്കം പത്തുരാജ്യങ്ങളാണുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്ത മ്യാന്‍മറിലെ ജൂന്റ എന്ന വിളിപ്പേരിലറിയപ്പെടുന്ന സൈനിക ഭരണകൂടത്തിനെതിരെ യൂറോപ്യന്‍ യൂണിനും അമേരിക്കയ്‌ക്ക് പിന്നാലെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അഞ്ഞൂറിലേറെ പ്രതിഷേധക്കാരെ കൊന്നൊടുക്കി മ്യാന്‍മര്‍ സൈന്യം നടത്തിയത്. മൂവായിരത്തിലധികം പേര്‍ നിലവില്‍ ജയിലിലാണ്.
മുന്‍ഭരണകൂടം കൊടും അഴിമതിയാണ് നടത്തിയതെന്നും സൂ കി മ്യാന്‍മറിന്റെ ഓദ്യോഗിക രഹസ്യങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് കൈമാറിയെന്നുമാണ് സൈനിക മേധാവിയുടെ ആരോപണം. ഫെബ്രുവരി ഒന്നിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണതുടര്‍ച്ചയ്‌ക്കായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ് സൂ കിയേയും മറ്റ് നേതാക്കളേയും വീട്ടി തടങ്കലിലാക്കിയത്. ആസിയാനും അമേരിക്കയും യൂറോപ്യന്‍ യൂണിയനും നടപടി സ്വീകരിക്കുമ്ബോള്‍ റഷ്യയും ചൈനയും മ്യാന്‍മര്‍ സൈനിക ഭരണകൂടത്തെ ഇതുവരെ വിമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.