കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് 47 ദിവസത്തിനിടെ 2,739 പേരെ നാടുകടത്തി. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 17 വരെ കാലയളവിലാണ് ഇത്രയും പേരെ നാടുകടത്തിയത്.
നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസ്സബാഹ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് എന്നിവര്‍ നിര്‍ദേശം നല്‍കിയിരുന്നു.
താമസ നിയമ ലംഘകരെയും മറ്റു നിയമ ലംഘകരെയും പിടികൂടാന്‍ പരിശോധന ശക്തമാക്കാനാണ് നിലവില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ വേഗത്തില്‍ തിരിച്ചയക്കാന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ മാസം ആരംഭിച്ച സുരക്ഷ പരിശോധന കാമ്ബയിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
പിടിയിലാകുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തതാണ് കാമ്ബയിന് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാക്കിയത്. നാടുകടത്തല്‍ കേന്ദ്രം നിറഞ്ഞിരിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിലെ യാത്ര നിയന്ത്രണങ്ങള്‍ കാരണം വേഗത്തില്‍ നാട്ടിലയക്കാന്‍ കഴിയുന്നില്ല.
ഒരു വിമാനത്തില്‍ അയക്കാവുന്നവരുടെ എണ്ണത്തിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുണ്ട്. കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഒരുമിച്ച് പാര്‍പ്പിക്കുന്നതിനും പരിമിതിയുണ്ട്. തടവുകാര്‍ക്കിടയില്‍ വൈറസ് പടരാതിരിക്കാന്‍ ജയില്‍ വകുപ്പ് കഴിയുന്ന വിധം ജാഗ്രത പുലര്‍ത്തുന്നുണ്ട്. പുതുതായി കൊണ്ടുവരുന്നവരെ പ്രത്യേകം ബ്ലോക്കിലാണ് താമസിപ്പിക്കുന്നത്.
ജയിലില്‍നിന്ന് നാടുകടത്തലിലൂടെ ആളുകുറയുന്നതിനനുസരിച്ച് ഒറ്റപ്പെട്ട പരിശോധന തുടരും. 1,80,000ത്തിലേറെ അനധികൃത താമസക്കാര്‍ രാജ്യത്തുണ്ട്. വ്യാപക പരിശോധന നടത്തി ഇവരെ പിടികൂടി തിരിച്ചുവരാന്‍ കഴിയാത്ത വിധം സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കണമെന്നുതന്നെയാണ് അധികൃതരുടെ തീരുമാനം.