ലണ്ടന്‍: ഒമിക്രോണ്‍ ഭീതി പരത്തുന്നതിനിടെ, യൂറോപ്പില്‍ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധന കാരണം വിവിധ രാജ്യങ്ങളില്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലോകത്ത് ഇതുവരെ 38 രാജ്യങ്ങളിലാണ് ഓമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതില്‍ 23 രാജ്യങ്ങളില്‍ രണ്ടുദിവസത്തിനിടെയാണ് ഓമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. റഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 578,020 ആയി. ലോകത്തില്‍ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യങ്ങളില്‍ മൂന്നാമതാണ് റഷ്യ.
യൂറോപ്പില്‍ 15 രാജ്യങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയത്. ഇവിടങ്ങളില്‍ സാമ്ബത്തിക മേഖല വലിയ തിരിച്ചടി നേരിടുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യൂറോപ്പിലെ മൊത്തം കോവിഡ് ബാധിതരില്‍ പകുതിയിലധികവും ഒമിക്രോണ്‍ വകഭേദം കാരണമാകുമെന്ന് യൂറോപ്യന്‍ യൂനിയന്‍റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒമിക്രോണ്‍ വകഭേദം കണ്ടെത്തുന്നതിനു മുമ്ബുതന്നെ, യൂറോപ്പ് മഹാമാരിയുടെ പ്രഭവകേന്ദ്രമായി മാറിയിരുന്നു. ഓരോ ദിവസവും 100 പുതിയ രോഗബാധിതരില്‍ 66 എണ്ണം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് സ്ഥിരീകരിച്ചിരുന്നത്.
യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളില്‍ 53 ശതമാനവും രോഗം സ്ഥിരീകരിച്ചവരില്‍ 33 ശതമാനവും കിഴക്കന്‍ യൂറോപ്പിലാണ്. യൂറോപ്പ് ജനസംഖ്യയില്‍ 39 ശതമാനവും കിഴക്കന്‍ യൂറോപ്പിലാണ്. പുതിയ വകഭേദം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്ക അതിന്‍റെ നാലാംതരംഗത്തിലേക്ക് കടന്നു. അമേരിക്കയില്‍ ഒമ്ബതു പേരിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.