കുവൈത്ത് സിറ്റി : വര്‍ഷങ്ങളായി തുടരുന്ന വിമാന യാത്രാ നിരക്ക് വര്‍ദ്ധനവിന് പരിഹാരം കാണാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
“യാത്ര നിരക്ക് കൊള്ള: പ്രവാസികള്‍ക്ക് ചിലത് പറയാനുണ്ട്” എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിവിധ പ്രവാസി രാഷ്ടീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
വിമാന കമ്ബനികള്‍ നടത്തുന്ന തീവെട്ടി കൊള്ള വര്‍ഷങ്ങളായി തുടരുകയാണെന്നും ഏറ്റവും കൂടുതല്‍ ചൂഷണത്തിനിരയാകുന്നത് ഗള്‍ഫ് പ്രവാസികളാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറഞ്ഞു.
സീസണ്‍ സമയങ്ങളില്‍ കൊള്ളലാഭമാണ് എയര്‍ലൈൻസുകള്‍ ഈടാക്കുന്നത് .
യാത്ര നിരക്ക് നിയന്ത്രിക്കാൻ സര്‍ക്കാര്‍ തലങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ല എന്നത് ഖേദകരമാണ്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുമ്ബില്‍ വിഷയം തങ്ങളുടെ നിയന്ത്രണത്തിലല്ല എന്നമട്ടില്‍ കൈ മലര്‍ത്തുകയാണ് ഭരണകൂടങ്ങള്‍.
തുച്ഛ വരുമാനക്കാരായ പ്രവാസികള്‍ തങ്ങളുടെ സമ്ബാദ്യത്തിന്റെ വലിയ ഒരു ഭാഗം വിമാന ടിക്കറ്റിന് നല്‍കേണ്ട സാഹചര്യമാണുള്ളത് . പല കുടുംബങ്ങളും അവധി സമയത്ത് ജന്മനാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുകയാണ് . ഇത് വലിയ മനുഷ്യാവകാശ ലംഘനമാണ്.
ചൂഷണങ്ങള്‍ക്കെതിരെ ജിസിസി തലത്തില്‍ തന്നെ പ്രവാസികളുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്നും സാധ്യമായ നിയമ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് ആക്ടിംഗ് പ്രസിഡണ്ട് റഫീഖ് ബാബു പൊൻ മുണ്ടം അദ്ധ്യക്ഷത വഹിച്ചു.
വിവിധ സംഘനാ പ്രതിനിധികളായ ജീവസ് എരിഞ്ഞേരി(ONCP) തമ്ബി ലൂക്കോസ്,
അലക്സ് മാത്യു, (KJPS) ജോര്‍ജ് പയസ്, (സൗഹൃദവേദി സാല്‍മിയ) എൻ കെ ഖാലിദ് ഹാജി, (KMCC) മുഹമ്മദ് കുഞ്ഞി, (Kasaragod Association) അബ്ദുല്‍ അസീസ് (World Malayali Council)
ഹസീബ് പി( Youth India Kuwait) സക്കീര്‍ പുതുനഗരം (PALPAK) ഫിറോസ് ഹമീദ്, ഷെരീഫ് പി. ടി, (KIG) കേളോത്ത് ഹമീദ് (KDA) സക്കീര്‍ പുതുപ്പന, ബൈജുലാല്‍ എല്‍ (KKPA)
പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പ്രതിനിധികളായ അനിയൻകുഞ്ഞ്, ഷൗക്കത്ത് വളാഞ്ചേരി, അഫ്താബ് എന്നിവര്‍ സംസാരിച്ചു’ അൻവര്‍ ഷാജി മോഡറേറ്ററായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുശോചനത്തോടെ തുടങ്ങിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജവാദ് അമീര്‍ നന്ദിയും പറഞ്ഞു.