സലാല: കേരള വികസനത്തിന്റെ നെടുംതൂണുകളായ പ്രവാസി സമൂഹത്തോട് ഭരണകൂടം തുടരുന്ന അവഗണനയുടെ തുടർച്ചയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിലും പ്രതിഫലിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയർ സലാല കേന്ദ്രകമ്മറ്റി.
കോവിഡും ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശീവത്കരണങ്ങളും സൃഷ്ടിച്ച ആഘാതങ്ങളില്‍ തൊഴിലും ബിസിനസ് സംരംഭങ്ങളും നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വരുമാനമാർഗങ്ങള്‍ സൃഷ്ടിക്കാനുള്ള പുതിയ പദ്ധതികളൊന്നും ആവിഷ്കരിക്കുവാൻ സർക്കാരിനു സാധിച്ചിട്ടില്ല.
തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയംതൊഴില്‍ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരുന്ന 25 കോടി രൂപ മാത്രമാണ് ഇക്കുറിയും ബജറ്റില്‍ നീക്കിവെച്ചത്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ഒറ്റത്തവണ സഹായത്തിന്റെ ഭാഗമായുള്ള സ്വാന്തന പദ്ധതിക്കും ഈ വർഷം ആവശ്യമായ വിഹിതം മാറ്റിവെച്ചിട്ടില്ല.
കേന്ദ്രസർക്കാരിന്റെ ബജറ്റിലും പതിവുപോലെ പ്രവാസികള്‍ തീർത്തും അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഇരു ബജറ്റുകളും വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ടതായും ദാരിദ്ര്യ നിർമ്മാർജനത്തിനായി സമഗ്ര പദ്ധതികള്‍ ആവിഷ്കരിക്കപ്പെടേണ്ടതുണ്ടെന്നും പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.
പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും അർഹമായ പരിഗണനയും പദ്ധതികളും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും വൈസ് പ്രസിഡൻറ് രവീന്ദ്രൻ നെയ്യാറ്റിൻകര ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി തസ്രീന ഗഫൂർ, കെ.സൈനുദ്ദീൻ, സാജിത, കബീർ കണമല, വഹീദ്, സബീർ പി.ടി, മുസ്തഫ, മുസമ്മില്‍ തുടങ്ങിയവർ സംസാരിച്ചു.