കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ഖുറൈൻ മാർക്കറ്റില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മുബാറക് അല്‍ കബീർ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ഡോ. സൗദ് അല്‍ ജലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടത്തിയത്.
ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുടെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട നാല് റിപ്പോർട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഖുറൈൻ മാർക്കറ്റ് ഏരിയയിലെ നിരവധി മാർക്കറ്റുകളിലും റെസ്റ്റോറൻറുകളിലും മുബാറക് അല്‍ കബീർ ഗവർണർ മഹമൂദ് ബുഷാഹ്‌രിയുടെ സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടന്നത്.
കുവൈത്തില്‍ അടുത്തിടെ നടന്ന പരിശോധനകളില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ ഫുഡ് കമ്ബനി അടച്ചുപൂട്ടിയിരുന്നു. കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കളുടെ തീയതിയില്‍ കൃത്രിമം കാണിച്ച് ഹോള്‍സെയിലര്‍മാരുടെ മറവില്‍ റെസ്റ്റോറന്‍റുകളിലും കഫേകളിലും വില്‍പ്പന നടത്തുകയാണ് കമ്ബനി ചെയ്തിരുന്നത്.
ഇത്തരത്തില്‍ കമ്ബനി നിയമലംഘനം നടത്തുന്നുണ്ടെന്നും ഗുരുതര കുറ്റം ചെയ്യുന്നുണ്ടെന്നും വിവരം ലഭിച്ച വാണിജ്യ, വ്യവസായ മന്ത്രാലയ അധികൃതര്‍ കമ്ബനി അടച്ചുപൂട്ടുകയായിരുന്നു. ഷുവൈഖ് വ്യാവസായി മേഖലയിലെ ഫുഡ് കമ്ബനിയാണ് പൂട്ടിച്ചത്. കമ്ബനിക്കെതിരെ നിയമനടപടികള്‍ തുടങ്ങി. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ് ഇത്തരത്തിലുള്ള പ്രവൃത്തികളെന്ന് മന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെന്‍സ് സലൂണും അധികൃതര്‍ പൂട്ടിച്ചിരുന്നു. സാല്‍മിയ ഏരിയയിലെ ഒരു മെൻസ് സലൂണ്‍ ആണ് അടച്ചുപൂട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കണ്‍ട്രോള്‍ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.