മസ്കത്ത്: എ.സി.സി വനിത പ്രീമിയർ ട്വന്‍റി20 കപ്പിന് ശനിയാഴ്ച മലേഷ്യയില്‍ തുടക്കമാകും. ഒമാൻ അടക്കം പതിനാറു ടീമുകളാണ് ടൂർണമെന്‍റില്‍ മാറ്റുരക്കുന്നത്.
ഗ്രൂപ് എയില്‍ കുവൈത്ത്, സിംഗപ്പൂർ, മ്യാൻമർ, തായ്ലൻഡ് ടീമുകളാണുള്ളത്. ഗ്രൂപ് ബിയിലാണ് ഒമാൻ. ചൈന, ജപ്പാൻ, യു.എ.ഇ എന്നിവരാണ് മറ്റ് ടീമുകള്‍. ഗ്രൂപ് സിയില്‍ ബഹ്റൈൻ, ഇന്തോനേഷ്യ, ഖത്തർ, മലേഷ്യയും ഡിയില്‍ ഭൂട്ടാൻ, ഹോങ്കോങ്, മാലിദ്വീപ്, നേപ്പാള്‍ എന്നിവയാണുള്‍പ്പെട്ടിട്ടുള്ളത്.
ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാർ ക്വാർട്ടറില്‍ കടക്കും. ഫൈനലിലെത്തുന്ന രണ്ട് ടീമുകള്‍ ഈവർഷത്തെ എ.സി.സി വനിത ട്വന്‍റി 20 ഏഷ്യാ കപ്പിന് യോഗ്യത നേടും. ഉദ്ഘാടന മത്സരത്തില്‍ ഒമാൻ ജപ്പാനെ നേരിടും. മറ്റ് മത്സരത്തില്‍ മ്യാന്മാർ തായ്ലൻഡിനെയും കുവൈത്ത് സിംഗപ്പൂരിനെയും ചൈന യു.എ.ഇയെയും മലേഷ്യ ഇന്തോനേഷ്യയേയും ബഹറൈൻ ഖത്തറിനെയും ഹോങ്കോങ് നേപ്പാളിനെയും ഭൂട്ടാൻ മാലിദ്വീപിനെയും നേരിടും.
പരിചയസമ്ബന്നയായ പ്രിയങ്ക മെൻഡോങ്കയാണ് ഒമാനെ നയിക്കുക. അക്ഷദ ഗുണശേഖർ ആണ് വൈസ് ക്യാപ്റ്റൻ. ഏഴ് ആഴ്ചയോളമുള്ള ക്യാമ്ബിനും പരിശീലനത്തിനും ശേഷമാണ് ഒമാൻ ടീം ഇന്ന് കളത്തിലിറങ്ങുന്നത്. ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കോച്ച് ദമിത്ത് വാറുസവിതാന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒമാൻ സ്‌ക്വാഡ്: പ്രിയങ്ക മെൻഡോങ്ക (ക്യാപ്റ്റൻ), അക്ഷദ ഗുണശേഖർ (വൈസ് ക്യാപ്റ്റൻ), സിന്തിയ സല്‍ദാൻഹ, സാക്ഷി ഷെട്ടി, നിത്യ ജോഷി, തൃപ്തി പാവ്‌ഡെ, അലിഫിയ സെയ്ദ്, സാനിഇ സെഹ്‌റ, സമീറ ഖാൻ, ശ്രേയ പ്രഭു, അമാൻഡ ഡികോസ്റ്റ, സുഷമ ഷെട്ടി, സഹന ജീലാനി.