യുകെയിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ‘നമ്മടെ കോയിക്കോട്’ ലണ്ടനടുത്തുള്ള ഹെമൽ ഹെമ്പ്സ്റ്റഡിൽ സംഘടിപ്പിച്ച ‘കളിക്കളം’ ഫെസ്റ്റ് അതിൻ്റെ സംഘാടനം കൊണ്ടും വിഭവ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
നാടിൻ്റെ വിഭവങ്ങളും രുചിയാർന്ന ഭക്ഷണവുമൊക്കെ ഏതൊരു മലയാളിയുടേയും ഗൃഹാതുര സ്മരണകളാണ്. പൊറാട്ടയും ബീഫ് ഫ്രൈയും കൊത്തു പൊറാട്ടയും വറുത്ത കായയും ഉഴുന്ന് വടയും ചമ്മന്തിയുമൊക്കെ ഏതൊരു മലയാളിയുടേയും നാവിൽ രുചിയുണരുന്ന വിഭവങ്ങളാണന്നതിൽ സംശയമില്ല.
ആളുകളുടെ ബാഹുല്യവും വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ സാന്നിദ്ധ്യവും ‘കളിക്കളം, പരിപാടിയെ വേറിട്ടു നിർത്തി. ലിവർപൂൾ, മാഞ്ചസ്റ്റർ തുടങ്ങി വിദൂര നഗരങ്ങളിൽ നിന്നുമടക്കം യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ‘കളിക്കളം’ പരിപാടിയിൽ പങ്കെടുത്തത്. ഫെസ്റ്റിന് ജോസ് ഡെൽബേർട്ട് മാണി, സുപ്രഭ, ഡോ.റിയാസ്, ശ്യാം, മിഥുൻ എന്നിവർ നേതൃത്വം നൽകി.
വ്യത്യസ്ത സ്റ്റാളുകളിലായി വിഭവമാർന്ന കോഴിക്കോടൻ ഭക്ഷണം വിതരണം ചെയ്യുക മാത്രമല്ല, ആവേശകരമായ നാടൻ കളികളും ആഘോഷ പരിപാടികളും കളിക്കളത്തിന് മാറ്റ് കൂട്ടി. വടക്കൻ മലബാറിൻറെ തനത് വിഭവങ്ങളായ ഉന്നക്കായ, ചട്ടിപ്പത്തിരി, കല്ലുമ്മക്കായ, പഴം നിറച്ചത് തുടങ്ങിയവ വാങ്ങാൻ സ്റ്റാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
മലയാളികളുടെ ഒരു സാധാരണ കൂട്ടായ്മ എന്നതിനപ്പുറം മലയാളിയുടെ ഗൃഹാതുര ഓർമ്മകളേയും ഇഷ്ടങ്ങളേയും പുനരവതരിപ്പിക്കുക വഴി ഒരു വേറിട്ട കാഴ്ചയാണ് സംഘാടക മികവിലൂടെ ശ്രദ്ധേയമായ ‘കളിക്കളം’ ഫെസ്റ്റിലൂടെ സംഘാടകർ കാഴ്‌ചവെച്ചത്.