ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് കാണാതായ ഫ്രഞ്ച് പൗരന്‍റെ മൃതദേഹം കണ്ടെത്തി
കനത്തെ മഴയെ തുടർന്ന് ജബല്‍ അഖ്ദറില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരിയായ ഫ്രഞ്ച് പൗരന്‍റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
റോയല്‍ ഒമാൻ പൊലീസിന്‍റെയും സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ പത്ത് ദിവസത്തിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. വാട്ടർ റെസ്ക്യൂ ടീമിന്‍റെയും ഡ്രോണിന്‍റയും പൊലീസ് നായുടെയും മറ്റും ആധുനിക സഹായത്തോടെയായിരുന്നു തിരച്ചില്‍. ന്യൂന മർദത്തെ തുടർന്നുണ്ടായ കനത്ത മഴയില്‍ ഫെബ്രുവരി 13ന് ആണ് ഇദേഹവും മറ്റൊരാളും വാദിയില്‍ വാഹനവുമായി അകപ്പെടുന്നത്. കൂടെയുണ്ടായിരുന്നയാളുടെ മൃതദേഹം തൊട്ടടുത്ത ദിവസംതന്നെ കണ്ടെത്തിയിരുന്നു. കാണാതായയാളുടെ മൃതദേഹം കണ്ടെടുത്തതോടെ ന്യൂനമർദത്തെ തുടർന്നുണ്ടായ മഴക്കെടുതിയില്‍ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം ഏഴായി.