ജറൂസലേം: അല്‍അഖ്സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം തുടരുന്നു. രാവിലെ പതിവ് പ്രാര്‍ഥനാ വേളയില്‍ ഇരച്ചെത്തിയ ഇസ്രായേല്‍ സൈന്യം വിശ്വാസികളെ അടിച്ചോടിച്ചു.
20 ലേറെ പേരെ അറസ്റ്റ്ചെയ്തു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള വിശ്വാസികളെ സൈന്യം മര്‍ദിക്കുന്നതിന്റെയും അറസ്റ്റ്ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ റമദാനിലും ഇസ്രായേല്‍ സൈന്യം അല്‍ അഖ്‌സ പള്ളിയില്‍ അതിക്രമം നടത്തിയിരുന്നു. വിശ്വാസികളെ തടഞ്ഞുകൊണ്ടായിരുന്നു പോലീസ് നടപടി. ആ സംഭവം 11 ദിവസം നീണ്ട യുദ്ധത്തിലേക്ക് നയിച്ചിരുന്നു. ലോക രാജ്യങ്ങള്‍ ഇടെപട്ടതിനെ തുടര്‍ന്നാണ് അന്ന് യുദ്ധം നിലച്ചത്. മലയാളിയായ യുവതിയും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതിഷേധിച്ചവരെയാണ് അറസ്റ്റ്ചെയ്തത്. രാവിലെ ഏഴുമണിയോടെ ഇസ്രായേലില്‍ നിന്നുള്ള ജൂതര്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കാനായായിരുന്നു സൈന്യത്തിന്റെ അതികമം. ഈ സമയം നൂറുകണക്കിനു യഹൂദവിശ്വാസികള്‍ പൊലിസ് സന്നാഹത്തില്‍ എത്തി ആരാധനനടത്തി. പള്ളി കോപൗണ്ടിലേക്ക് യഹൂദര്‍ വരുന്ന വഴിയില്‍ നിന്നെല്ലാം മുസ്ലിംകളെ മാറ്റിനിര്‍ത്തിയിരുന്നു. സംഘര്‍ഷമൊഴിവാക്കാനെന്ന പേരിലായിരുന്നു പോലീസ് നടപടി. അതേസമയം, ജൂതര്‍ക്ക് നേരെ പലസ്തീന്‍ യുവാക്കള്‍ കല്ലെറിഞ്ഞു. അഞ്ച് ഇസ്രായേലുകാര്‍ക്ക് പരിക്കേറ്റുവെന്ന് പോലീസ് അറിയിച്ചു.
സൈനികനടപടി മൂന്നുമണിക്കൂറിലേരെ സമയം നീണ്ടു. ഈ സമയമത്രയും കോംപൗണ്ടിനുള്ളില്‍ കുറച്ചുപേര്‍ കുടുങ്ങിക്കിടക്കുകയും ബാക്കിയുള്ളവരെ പുറത്താക്കുകയും ചെയ്തു. നിരവധി വിശ്വാസികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ അവിടേക്ക് പ്രവേശിപ്പിച്ചില്ലെന്ന് ഫലസ്തീന്‍ റെഡ്ക്രസന്റ് സൊസൈറ്റി വക്താവ് പറഞ്ഞു. 17 പേരാണ് ചികിത്സതേടിയതെന്ന് പലസ്തീന്‍ ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായേല്‍ അതിക്രമത്തിനെതിരേ ലോകജനത രംഗത്തുവരണമെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയ വക്താവ് നബീല്‍ അബൂ റുദിനീഹ് ആവശ്യപ്പെട്ടു.