മസ്കത്ത്: ഒമാനില്‍ വിദേശ നിക്ഷേപക കമ്ബനികളില്‍ സ്വദേശി നിയമനം നിർബന്ധമാക്കുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളില്‍ വിദേശ നിക്ഷേപകർ ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
വിദേശ നിക്ഷേപക കമ്ബനികളില്‍ ഏപ്രില്‍ മുതല്‍ ഒമാനി ജീവനക്കാരെ നിയമിച്ചുതുടങ്ങണമെന്നാണ് നിർദേശം.
വിദേശ നിക്ഷേപകർ ഒമാനില്‍ വാണിജ്യ സ്ഥാപനം ആരംഭിച്ച് ഒരു വർഷത്തിനുള്ളില്‍ ഒരു ഒമാനി പൗരനെ നിയമിക്കുകയും അവരെ സോഷ്യല്‍ ഇൻഷുറൻസിന്റെ ജനറല്‍ അതോറിറ്റിയില്‍ രജിസ്റ്റർ ചെയ്യുകയും വേണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ‘ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമി’ല്‍ ഈ വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ ഇക്കാര്യം മന്ത്രാലയം നടപ്പാക്കും. ഒരു വർഷത്തിനുശേഷവും തൊഴില്‍ നിർദേശങ്ങള്‍ കമ്ബനികള്‍ പാലിച്ചിട്ടില്ലെങ്കില്‍ വിദേശ നിക്ഷേപക കമ്ബനികള്‍ക്കുള്ള ഇടപാടുകള്‍ നിരോധിക്കും. നടപടക്രമങ്ങള്‍ പൂർത്തീകരിക്കാൻ കമ്ബനികള്‍ക്ക് 30 ദിവസത്തെ സമയം നല്‍കും. ഇതിനുശേഷവും പരിഹരിച്ചിട്ടില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്‌ട്രേഷൻ ഫീസ് കുറക്കാനും അവരെ ഒമാനി നിക്ഷേപകനായി കണക്കാക്കാനുമുള്ള തീരുമാനം മന്ത്രിമാരുടെ കൗണ്‍സില്‍ രാജ്യത്ത് നടപ്പാക്കിയിരുന്നു.