മസ്കത്ത്: കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ഒരാള്‍ മരണപ്പെട്ടു. വടക്കൻ ബാത്തിന ഗവര്‍ണറേറ്റില്‍ വാദിയില്‍ അകപ്പെട്ട സ്വദേശി പൗരൻ ആണ് മരിച്ചത്.
ഖാബൂറ വിലായത്തിലെ വാദി ഷഫാനില്‍ വ്യാഴാഴ്ചയായിരുന്ന സംഭവമെന്ന് സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങള്‍ എത്തി മൃതദേഹം കണ്ടെടുക്കുന്നത്.
വാദികളില്‍ വാഹനത്തില്‍ അകപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഷിനാസില്‍ മൂന്ന് പേരെയും സഹമില്‍ അഞ്ച് പേരെയുമാണ് വ്യാഴാഴ്ച സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചത്.
അതേസമയം, രാജ്യത്തെ വടക്കൻ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ തുടരുകയാണ്. കാറ്റിന്‍റെയും ഇടിയുടെയും അകമ്ബടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആലിപ്പഴ വര്‍ഷവും ഉണ്ടായി. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തെക്കൻ അമീറാത്ത്, സുഹാര്‍, യങ്കല്‍, റുസ്താഖ്, ഖാബൂറ, മഹ്ദ, സുഹാര്‍, ലിവ, നിസ്‌വ, നഖല്‍, വാദി അല്‍ ജിസി, ബുറൈമി, ഇബ്രി, ദങ്ക്, സുവൈഖ്, ഖസബ്, ദിമ, ഹംറ, സമാഇല്‍, ശിനാസ്, ബഹ്‌ല, ഇബ്ര, തെക്കൻ സമാഈല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. ബുധനാഴ്ച രാത്രിയോടെ തന്നെ വിവിധ ഇടങ്ങളില്‍ മഴ തുടങ്ങിയിരുന്നു. ഇത് വ്യാഴാഴ്ചയും തുടരുകയായിരുന്നു. തലസ്ഥാന നഗരിയായ മസ്കത്തടക്കം മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്ക് ശേഷം ചെറുതായി തുടങ്ങിയ മഴ രാത്രിയോടെ കരുത്താര്‍ജിച്ചു. ഉള്‍പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി നേരിയ തോതില്‍ ഗതാഗത തടസ്സവും നേരിട്ടു.
ന്യൂനമര്‍ദത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 28 വരെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയും കാറ്റും തുടുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും ആലിപ്പഴ വര്‍ഷത്തോടെ കനത്ത മഴയും ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഒമാൻ കടല്‍ തീരം വരെ നീളുന്ന ഹജര്‍ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളില്‍ 20 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 28 മുതല്‍ 83 കി.മീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. വാദികള്‍ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് മാറി നില്‍ക്കണമെന്നും സിവില്‍ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അഭ്യര്‍ഥിച്ചു.