കുവൈത്ത്: നാട്ടിലേക്ക് മടങ്ങിയവർക്ക് പുതിയ വിസയിൽ തിരിച്ച് വരാം – പ്രവാസികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി കുവൈത്ത്

ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉണരുകയാണ്. പഴയ പ്രതാപം കൈവിടാതെ പുതിയ ലോകത്തെ കയ്യടക്കാന്‍ കൂടുതല്‍ കുതിപ്പുകള്‍ക്ക് ഒരുങ്ങുകയാണ്.

ഇപ്പോഴിതാ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കുവൈറ്റ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രവാസികളില്‍ നിറഞ്ഞുനില്‍ക്കുന്ന ആശങ്കകള്‍ക്ക് ഇതാ വിരാമം കുറിച്ചിരിക്കുന്നു. പ്രത്യേകിച്ച്‌ കൊറോണ വ്യാപനത്തിന് പിന്നാലെ നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക്….

60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കണമെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പബ്ലിക് മാന്‍പവര്‍ അതോറിറ്റി ഈ വര്‍ഷാദ്യത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന പ്രവാസികള്‍ക്ക് വേണമെങ്കില്‍ പുതിയ വിസയില്‍ തിരികെയെത്താമെന്ന് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുടുംബ സമേതം കുവൈറ്റില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനമാനം കൂടിയാകുന്നു ഇത്.

ബിരുദമില്ലാത്ത 60കാര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിനുള്ള വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. എന്നിരുന്നാല്‍ തന്നെയും അതിന്റെ ആനുകൂല്യം ഈ കാലയളവില്‍ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡന്‍സ് അഫയേഴ്‌സ് വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. നിലവില്‍ കുവൈറ്റിലുള്ള 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കുമെങ്കിലും വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിച്ചതിനാല്‍ നാട്ടിലേക്ക് തിരിച്ചവര്‍ക്ക് അത് വീണ്ടും പുതുക്കാനാവില്ലെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇങ്ങനെ നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് സന്തോഷത്തിന് വകനല്‍കുന്നതാണ് പുതിയ വിസയില്‍ തിരിച്ചെത്താമെന്ന തീരുമാനം.

അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം തീരുമാനിച്ച വിസ പുതുക്കല്‍ വിലക്കിനെ തുടര്‍ന്ന് കുറഞ്ഞത് അയ്യായിരത്തിലേറെ പ്രവാസികള്‍ രാജ്യം വിട്ടതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച്‌ അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 ജനുവരി ഒന്നു മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയില്‍ മാത്രം 4013 പേര്‍ വിസ പുതുക്കാനാവാതെ കുവൈറ്റ് വിട്ടതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതിനു ശേഷം കൂടുതല്‍ പേര്‍ കുവൈറ്റ് വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പത്രം വിശദീകരിക്കുയുണ്ടായി. ഇതിനിടെ, വിസ പുതുക്കല്‍ വിലക്ക് നിലവില്‍ വന്ന ജനുവരി ഒന്നിനു ശേഷം, വിസ കാലാവധി തീര്‍ന്ന അയ്യായിരത്തോളം പ്രവാസികള്‍ക്ക് താല്‍ക്കാലിക റെസിഡന്‍സ് പെര്‍മിറ്റ് നല്‍കിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു. ഇങ്ങനെ താല്‍ക്കാലിക താമസ പെര്‍മിറ്റ് ലഭ്യമായവര്‍ക്ക് പുതിയ സാഹചര്യത്തില്‍ വിസ പുതുക്കാന്‍ തടസ്സമുണ്ടാവില്ല എന്നതാണ് ആശ്വാസ തീരുമാനം.

കൂടത്തെ 60 വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം ഔദ്യോഗികമായി പിന്‍വലിക്കുന്നതിന് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ ഡയരക്ടര്‍ ബോര്‍ഡ് യോഗം ഈ ആഴ്ച യോഗം ചേരുന്നതാണ്. ബോര്‍ഡ് ചെയര്‍മാനും വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയുമായ ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം, അതോറിറ്റി ജനറല്‍ ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസയുടെ ഇതുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവ് റദ്ദ് ചെയ്യുമെന്നാണ് സൂചന. ഡയരക്ടര്‍ ജനറലിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കുവൈറ്റ് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി വിസ പുതുക്കല്‍ വിലക്ക് കഴിഞ്ഞ ദിവസം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി സ്വീൿരിച്ചത്. വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കല്‍ മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ക്ക് അധികാരമില്ലെന്നും അതുകൊണ്ടു തന്നെ 60 കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് അതോറിറ്റി കൈക്കൊണ്ട തീരുമാനം അസാധുവാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫത്വ, നിയമനിര്‍മാണ സമിതി ഈ തീരുമാനം റദ്ദാക്കിയത്.

മന്ത്രിസഭയ്ക്കു കീഴിലെ നിയമനിര്‍മാണ സമിതി വിസ വിലക്ക് റദ്ദാക്കിയിട്ടുണ്ടെങ്കിലും, മാന്‍ പവര്‍ അതോറിറ്റിയുടെ നേരത്തേയുള്ള ഉത്തരവ് ഡയരക്ടര്‍ ബോര്‍ഡ് യോഗം പിന്‍വലിച്ചാല്‍ മാത്രമേ 60 കഴിഞ്ഞ പ്രവാസികളിലെ ബിരുദമില്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂ. വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ആഗസ്ത് 16ന് നിലവില്‍ വന്ന 520 നമ്ബര്‍ നിയമമാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്.

ആ നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് ലഭിക്കുന്ന മുറയ്ക്ക മാത്രമേ, വിസ പുതുക്കാനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കൂ. അതേസമയം, വിലക്ക് പിന്‍വലിക്കുമെന്നതായതോടെ ആയിരക്കണക്കിന് അപേക്ഷകളാണ് വിസ പുതുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

Next Post

ഒമാൻ: നബിദിനം പ്രമാണിച്ച്‌ ഒക്ടോബര്‍ 19ന് പൊതു അവധി പ്രഖ്യാപിച്ചു

Tue Oct 12 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത് ∙ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ( നബിദിനം) പ്രമാണിച്ച്‌ ഒക്ടോബര്‍ 19ന് (റബിഉല്‍ അവ്വല്‍ 12) രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു . സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

You May Like

Breaking News

error: Content is protected !!