മസ്കത്ത്: സമൂഹത്തില്‍ നടക്കുന്ന എല്ലാ വിഷയങ്ങളോടും പ്രശ്നങ്ങളോടും പ്രതികരിക്കാൻ എഴുത്തുകാര്‍ക്കാവില്ലെന്ന് സാഹിത്യകാരി കെ.പി. സുധീര. ‘ഭൂഖണ്ഡങ്ങളിലൂടെ’ എന്ന പുസ്തകത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ ഒമാൻ തല പ്രകാശനത്തിനെത്തിയ അവര്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
എല്ലാ വിഷയങ്ങളിലും ഇടപെട്ട് അഭിപ്രായം പറയുക എന്നത് അപ്രായോഗികമാണ്. അതേസമയം, ചില വിഷയങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ടതായി വരും. ഇപ്പോള്‍ നോക്കൂ, ഇന്ത്യയിലെ വനിത ഗുസ്തിതാരങ്ങള്‍ സമരം ചെയ്യുകയുണ്ടായി. അതില്‍ പ്രായോഗികമായി നമ്മള്‍ക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമോ. ഇങ്ങനെയുള്ള വേളയില്‍ മിണ്ടാതിരിക്കേണ്ടിവരും. കോഴിക്കോട് ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടി നടത്തിയിരുന്നു. എന്നാല്‍, ഇങ്ങോട്ടുള്ള (ഒമാൻ) യാത്ര കാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഓരോ പ്രശ്നങ്ങളിലും മനസ്സുരുകുന്നവരാണ് എഴുത്തുകാര്‍. ഇത് അവര്‍ രചനയിലൂടെയും പ്രസംഗത്തിലൂടെയും മറ്റും പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ആത്യന്തികമായി എഴുത്തുകാരുടെ പ്രതിബദ്ധത വായനക്കാരോടാണ് ഉണ്ടാകേണ്ടതെന്നും അവര്‍ പറഞ്ഞു.