കുവൈത്ത് സിറ്റി: കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ സീസണിലെ കുവൈത്ത് കേരള പ്രീമിയര്‍ ലീഗിന് (കെ.കെ.പി.എല്‍) സുലൈബിയ ഗ്രൗണ്ടില്‍ തുടക്കമായി. രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകള്‍ മാറ്റുരക്കുന്ന ലീഗില്‍ മലയാളി താരങ്ങള്‍ മാത്രമാണ് പങ്കെടുക്കുന്നത്. 20 ഓവറിലാണ് മത്സരം.
ഒരു ഗ്രൂപ്പില്‍ ആറു ടീമുകള്‍ എന്ന നിലയില്‍ രണ്ടു വിഭാഗങ്ങളായി ടീമുകളെ വിഭജിച്ചിട്ടുണ്ട്. ഗ്രൂപ് എയില്‍ ആര്‍.എസ്.ജി കടത്തനാടൻ, തൃശൂര്‍ സ്ട്രൈക്കേഴ്സ്, സൈപേം കാലിക്കറ്റ്, കൊച്ചിൻ ഹൂറികൻസ്, ഫ്രീഡം ഫൈറ്റര്‍ കൊച്ചിൻ, ആലിപ്പി യുനൈറ്റഡ് ടീമുകള്‍ ഉള്‍പ്പെടുന്നു. ഗ്രൂപ് ബിയില്‍ കെ.ആര്‍.എം പാന്റേഴ്സ്, അല്‍ മുല്ല എക്സ്ചേഞ്ച് തൃശൂര്‍ ലയണ്‍സ്, ട്രാവൻകോര്‍ ട്രൈഡൻസ്, കണ്ണൂര്‍ ബ്ലൂ ഡ്രാഗണ്‍സ്, റോയല്‍ ചങ്ങനാശ്ശേരി, അറേബ്യൻ ഈഗിള്‍സ് കോഴിക്കോട് എന്നിവയും ഉള്‍പ്പെടുന്നു. ഓരോ ഗ്രൂപ്പിലും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി കൂടുതല്‍ പോയന്റ് ലഭിക്കുന്ന മൂന്നു ടീമുകള്‍ വീതം സൂപ്പര്‍ സിക്സിലേക്ക് യോഗ്യത നേടും. ഇവ പരസ്പരം കളിച്ചാണ് സെമി, ഫൈനല്‍ ടീമുകളെ കണ്ടെത്തുക. രാത്രി എട്ടു മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക.
സെപ്റ്റംബര്‍ എട്ടിനാണ് ഫൈനല്‍ മത്സരം. ഫൈനല്‍ അടക്കം മൊത്തം 46 മത്സരങ്ങള്‍ നടക്കും. മത്സരത്തിന് മുന്നോടിയായി ടീം ക്യാപ്റ്റന്മാരുടെയും കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം ചേര്‍ന്നു.
കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗം നവീൻ ഡി ധനഞ്ജയൻ, മെല്‍വിൻ, റോബര്‍ട്ട്, കുവൈത്ത് ദേശീയ ടീം അംഗം ഷിറാസ് ഖാൻ, മറ്റു ടീം അംഗങ്ങള്‍, മുഹമ്മദ് താരിഖ്, പ്രമോദ് വര്‍ഗീസ്, ശ്രീജിത് പ്രഭാകര്‍, സുബിൻ ജോസ്, നിഷാദ്, നിതിൻ സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.