കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാൻ മള്‍ട്ടിപ്പിള്‍ എൻട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ആരംഭിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക അറിയിച്ചു. ഇതുവഴി ആറു മാസത്തിനുള്ളില്‍ നിരവധി തവണ ഇന്ത്യയില്‍ പ്രവേശിക്കാം.
കൂടാതെ മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും വിസയുടെ സാധുതക്കുള്ളില്‍ ഒന്നിലധികം തവണ ഇന്ത്യയില്‍ വീണ്ടും പ്രവേശിക്കാനുമുള്ള സൗകര്യവും നല്‍കുന്നു. വിനോദസഞ്ചാരം, ബിസിനസ്, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കനുസൃതമായി എംബസി വിവിധ തരത്തിലുള്ള വിസകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഡോ. സ്വൈക പറഞ്ഞു.വിസ അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി സമര്‍പ്പിക്കണം.
ഇതിനുള്ള സംവിധാനം ജലീബ്, കുവൈത്ത് സിറ്റി, ഫഹാഹീല്‍ പാസ്പോര്‍ട്ട് സേവനകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈത്ത് പൗരന്മാര്‍ക്ക് അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളില്‍തന്നെ വിസ അനുവദിക്കും. ഈവര്‍ഷം ആഗസ്റ്റ് വരെ അയ്യായിരം വിസ അനുവദിച്ചതായും അംബാസഡര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 6000 വിസകളാണ് കുവൈത്തികള്‍ക്ക് അനുവദിച്ചത്.