കുവൈത്ത് സിറ്റി: രാജ്യത്തേക്കുള്ള നഴ്‌സിങ് റിക്രൂട്ട്മെന്റിന് ഇടനിലക്കാരെ വേണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം.
2018 മുതല്‍ നഴ്‌സിങ് ജീവനക്കാരെ നിയമിക്കുന്നതിന് ഇടനില കമ്ബനികളുമായി ഇടപഴകിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നഴ്‌സിങ് പ്രഫഷനലുകളെ അയക്കുന്ന രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതും റിക്രൂട്ട്മെന്റ് പൂര്‍ത്തിയാക്കുന്നതും.
ചില ഏഷ്യൻ രാജ്യങ്ങളില്‍ ഇടനിലക്കാര്‍ വഴി നഴ്‌സിങ് സ്റ്റാഫ് റിക്രൂട്ട്‌മെന്റിനായി പരസ്യങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതിനെയും നിരവധി പേര്‍ വഞ്ചിക്കപ്പെടുന്നതിനെയും തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയം വിഷയത്തില്‍ വ്യക്തത വരുത്തിയത്. ഇത്തരം പരസ്യങ്ങളില്‍ പലതും കാലഹരണപ്പെട്ടതാണെന്നും ചിലത് 2014 വരെ പഴക്കമുള്ളതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിദേശ നഴ്‌സുമാര്‍ക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ, അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഖേന ധാരണാപത്രങ്ങള്‍ രൂപപ്പെടുത്തിയാണ്. പരസ്യങ്ങള്‍ നല്‍കുന്നതുള്‍പ്പെടെ ഇതിനായി ചിട്ടപ്പെടുത്തിയ വ്യവസ്ഥകളും നടപടിക്രമങ്ങളും ഉണ്ട്. വ്യക്തിഗത അഭിമുഖങ്ങള്‍, ടെസ്റ്റുകള്‍, താല്‍ക്കാലിക നിയമനം, ജോലി വിലയിരുത്തല്‍ എന്നിങ്ങനെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് നഴ്‌സുമാര്‍ക്ക് സ്ഥിരനിയമനം നല്‍കുന്നത്.
വിദേശത്തുള്ള നഴ്‌സിങ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച സമീപകാല പ്രഖ്യാപനങ്ങള്‍ പാകിസ്താൻ, ജോര്‍ഡൻ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്തോനേഷ്യ, ശ്രീലങ്ക, തുനീഷ്യ എന്നീ രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
റിക്രൂട്ട്മെന്റ് സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്ബ് കൃത്യതയും വിശ്വാസ്യതയും പരിശോധിക്കാനും മന്ത്രാലയം ഉണര്‍ത്തി.