കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ബുധനാഴ്ചകളിലെ സര്‍വിസ് വെട്ടിക്കുറച്ചു.
നവംബര്‍ മാസത്തില്‍ മാത്രമാണ് സര്‍വിസ് നിര്‍ത്തിവെച്ചത്. നവംബറില്‍ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ സമീപത്തെ ദിവസത്തേക്ക് സൗജന്യമായി മാറ്റാവുന്നതാണ്.
ഇതോടെ കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് ആഴ്ചയില്‍ നാലു ദിവസമായി ചുരുങ്ങും. ചൊവ്വ, ശനി ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമായിരുന്നു ഇതുവരെയുള്ള സര്‍വിസ്. നവംബര്‍ മുതല്‍ ശനിയാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറും. ഇതിനൊപ്പം ബുധനാഴ്ച കൂടി ചേരുന്നതോടെ ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളില്‍ സര്‍വിസ് ഉണ്ടാകില്ല. യാത്രക്കാരുടെ കുറവാണ് ബുധനാഴ്ചകളിലെ സര്‍വിസ് വെട്ടിക്കുറക്കാൻ കാരണമെന്നാണ് സൂചന.
ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വൻ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 10 കിലോ അധിക ബാഗേജിന് ഒരു ദീനാര്‍ മാത്രമാണ് ഈടാക്കുക.15 കിലോ അധിക ബാഗേജിന് 10 ദീനാര്‍ മാത്രം മതി. ഡിസംബര്‍ 11 വരെ യാത്രചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കുവൈത്തില്‍നിന്നുള്ള യാത്രക്ക് മാത്രമാണ് ഈ കുറവ്.
അതിനിടെ, വെള്ളിയാഴ്ച കോഴിക്കോടുനിന്നും കുവൈത്തിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകി. കോഴിക്കോടുനിന്ന് കാലത്ത് 8.45 പുറപ്പെടേണ്ട വിമാനം വൈകിയതാണ് കുവൈത്തില്‍നിന്നു തിരിച്ചുള്ള സര്‍വിസിനെയും ബാധിച്ചത്.