തങ്ങളുടെ അവകാശങ്ങള്‍ക്കും അഭിമാനത്തിനും വരുമാനത്തിനുമായി സമരം നടത്തേണ്ട അവസ്ഥയിലാണ് എന്‍എച്ച്എസ് നഴ്സുമാര്‍. 106 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അംഗങ്ങള്‍ സമരത്തിന് ഇറങ്ങുന്നത്. അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റിംഗില്‍ ചരിത്രത്തില്‍ ആദ്യത്തെ പണിമുടക്കിനാണ് നഴ്സുമാര്‍ അനുകൂല വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ ക്രിസ്മസിന് മുന്‍പ് തന്നെ ആയിരക്കണക്കിന് നഴ്സുമാര്‍ സമരരംഗത്തേക്ക് എത്തും.
ബ്രിട്ടന്റെ നഴ്സിംഗ് യൂണിയനായ ആര്‍സിഎന്‍ ബുധനാഴ്ചയാണ് 300,000 അംഗങ്ങള്‍ക്കിടയിലെ ബാലറ്റിംഗ് അവസാനിപ്പിച്ചത്. നിലവില്‍ 12.3 ശതമാനമുള്ള പണപ്പെരുപ്പത്തിന് മുകളില്‍ 5 ശതമാനം ശമ്പള വര്‍ദ്ധനവാണ് നഴ്സുമാര്‍ക്കായി യൂണിയന്‍ ആവശ്യപ്പെടുന്നത്. 106 വര്‍ഷത്തിനിടെ ആര്‍സിഎന്റെ ആദ്യ ദേശീയ സമരം കൂടിയാണിത്.
‘സേവനങ്ങളില്‍ ഭൂരിപക്ഷവും ഇതോടെ തടസ്സപ്പെടും, നഴ്സുമാര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പിക്കറ്റിംഗ് നടത്തും’, യൂണിയന്‍ ശ്രോതസ്സ് ഗാര്‍ഡിയനോട് പറഞ്ഞു. അതേസമയം നഴ്സുമാര്‍ക്ക് പുറമെ ജൂനിയര്‍ ഡോക്ടര്‍മാര്‍, മിഡ്വൈഫ്, നോണ്‍-ക്ലിനിക്കല്‍ ജോലിക്കാര്‍ എന്നിവരുടെയും സമരപരിപാടികള്‍ നേരിടാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ്.
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളോട് സമരങ്ങളുടെ പശ്ചാത്തലത്തില്‍ സൈനിക രീതിയിലുള്ള ഓപ്പറേഷന്‍ തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സമരം വ്യാപകമാകുന്നതോടെ ആയിരക്കണക്കിന് ഓപ്പറേഷനുകളും, അപ്പോയിന്റ്മെന്റുകളും റദ്ദാകും. സമരം ക്രിമിനല്‍ നടപടിയാണെന്നും, ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് ടോറികളുടെ വാദം.
സര്‍ക്കാരിന്റെ നിലവിലെ ഓഫറായ 1400 പൗണ്ട് നഴ്സുമാരുടെ വേതനത്തില്‍ മണിക്കൂറില്‍ 72 പെന്‍സ് വ്യത്യാസം മാത്രമാണ് സൃഷ്ടിക്കുന്നതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ ചൂണ്ടിക്കാണിച്ചു. ഇത് നഴ്സുമാരെ മെച്ചപ്പെട്ട ശമ്പളം കിട്ടുന്ന റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് തള്ളിവിടുകയും, ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുകയുമാണ് ചെയ്യുന്നതെന്ന് യൂണിയന്‍ വാദിക്കുന്നു.