യുകെയില്‍ ഗര്‍ഭം ധരിച്ചതിന് ശേഷവും, പ്രസവം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ഇടയിലും അമ്മമാര്‍ മരിക്കാനുള്ള സാധ്യത മൂന്നിരട്ടി അധികമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. നോര്‍വെയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നിരക്ക്.
എട്ട് ഉയര്‍ന്ന വരുമാനമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ താരതമ്യത്തിലാണ് ബ്രിട്ടന്‍ മോശം പ്രകടനം കാഴ്ചവെച്ചത്. സ്ലോവാക്യ മാത്രമാണ് ബ്രിട്ടന് പിന്നില്‍ ഇടംപിടിച്ചത്. പുതിയ അമ്മമാര്‍ക്കിടയില്‍ ഹൃദ്രോഗവും, ആത്മഹത്യയുമാണ് പ്രധാന മരണകാരണമെന്ന് രണ്ട് മില്ല്യണ്‍ യുകെ പ്രസവങ്ങളെ കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു.
അമിതവണ്ണവും, മാനസിക പ്രശ്‌നങ്ങളുമാണ് ഇതില്‍ പ്രധാന കുറ്റവാളികളെന്നാണ് കണ്ടെത്തല്‍. അതേസമയം മറ്റേണിറ്റിയുമായി ബന്ധപ്പെട്ടാല്‍ ഈ അമ്മമാരുടെ മരണങ്ങളെന്ന് മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താന്‍ പകുതിയോളം കേസുകളിലും ഡോക്ടര്‍മാര്‍ പരാജയപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ അവസ്ഥയും യഥാര്‍ത്ഥ തോത് പുറത്തുവരുന്നില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
പ്രസവം കഴിഞ്ഞുള്ള 12 മാസങ്ങളിലാണ് യുകെയിലെ മരണങ്ങളില്‍ പകുതിയും നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രസവാനന്തര പരിചരണത്തിലെ പോരായ്മകളാണ് പുറത്തുവരുന്നത്. കുഞ്ഞിന് ജന്മം നല്‍കി ആറാഴ്ചയ്ക്കുള്ളില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാല്‍ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
2018 മുതല്‍ 2020 വരെ 229 അമ്മമാരും, 27 കുഞ്ഞുങ്ങളും മരണപ്പെട്ടു. ഇതില്‍ നല്ലൊരു ശതമാനവും ഒഴിവാക്കാന്‍ കഴിയുമായിരുന്നു.