കുവൈത്തില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1,78,919 പേര്‍ രാജ്യം വിട്ടതായി അധികൃതര്‍ അറിയിച്ചു. 60 വയസിനു മുകളില്‍ പ്രായമായ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത പ്രവാസികള്‍ക്ക് താമസ രേഖ പുതുക്കുന്നതിന് 800 ദിനാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഫീസ് ചുമത്തിയിരുന്നു. ഭാരിച്ച തുക അടക്കുവാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് പലരും നാട്ടിലേക്ക് തിരിച്ചത്. അതോടൊപ്പം സ്വദേശിവല്‍ക്കരണം ശക്തമാക്കിയതും പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്. ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 372,800 കുവൈത്തികളും 110,400 പ്രവാസികളുമാണ് പൊതു മേഖലയില്‍ ജോലി ചെയ്യുന്നത്.
എന്നാല്‍ സ്വകാര്യ മേഖലയിലെ 75 ശതമാനം ജോലിക്കാരും പ്രവാസികളാണ്. അതിനിടെ സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കുള്ള സംവരണ തോത് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സിവില്‍ സര്‍വീസ് കമ്മീഷന്‍ പരിഗണിക്കുന്നതായും സൂചനകളുണ്ട്.രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മാന്‍പവര്‍ അതോറിറ്റി പ്രത്യേക നടപടികള്‍ സ്വീകരിക്കുവാന്‍ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമമായ അല്‍-റായി റിപ്പോര്‍ട്ട് ചെയ്തു.