ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖലയുടെ നിര്‍മാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയില്‍ കമ്ബനി ഡിപ്പോ, പാസഞ്ചര്‍ സ്റ്റേഷനുകള്‍, ചരക്ക് സംവിധാനങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് ടെൻഡറിന് അപേക്ഷ ക്ഷണിച്ചു.
ടെൻഡറിന് താല്‍പര്യമുള്ള കരാറുകാര്‍ ആവശ്യമായ വിഭവങ്ങളും വൈദഗ്ധ്യവും ഉള്ളതായി തെളിയിക്കണം. സമാന വലുപ്പത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കി സമീപകാല അനുഭവം ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
റെയില്‍ ചരക്ക് സൗകര്യങ്ങള്‍, റെയില്‍ പാസഞ്ചര്‍ സ്റ്റേഷനുകള്‍, റെയില്‍ മെയിന്റനൻസ് ഡിപ്പോകള്‍ മുതലായവയുടെ നിര്‍മാണത്തില്‍ പ്രവര്‍ത്തിച്ച കരാറുകാര്‍ക്ക് അപേക്ഷിക്കാം.ഒമാനിലെ സുഹാര്‍ തുറമുഖവുമായി അബൂദബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ധാരണയായത്. ഇരു രാജ്യങ്ങള്‍ക്കും സാമ്ബത്തികമായും ഗതാഗത മേഖലയിലും വളരെയധികം ഗുണപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഒമാൻ ആൻഡ് ഇത്തിഹാദ് റെയില്‍ കമ്ബനി രൂപപ്പെടുത്തിയത്. അബൂദബിയും ഒമാൻ തുറമുഖ നഗരമായ സുഹാറും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിൻ സര്‍വിസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയും.