യു.കെ: യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് വിജയം

ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളികളായ രണ്ടു പേര്‍ വിജയിച്ചു. എജ്യുക്കേഷന്‍ ഓഫിസര്‍, വെല്‍ബീയിങ് ആന്‍ഡ് കമ്മ്യൂണിറ്റി ഓഫിസര്‍ തുടങ്ങിയ സ്ഥാനങ്ങളിലാണ് മലയാളികളായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അശ്വിന്‍ മാത്യു, കൊല്ലം അഞ്ചല്‍ സ്വദേശി അഡ്വ. ബിബിന്‍ ബോബച്ചന്‍ എന്നിവര്‍ വിജയിച്ചത്. ഇരുവരും നാട്ടില്‍ കെഎസ്യു വിലൂടെ കോളജ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരാണ്.

സ്ട്രാറ്റ്‌ഫോഡ്, ഡോക്ക്ലാന്‍ഡ്‌സ് എന്നിവിടങ്ങളിലായി മൂന്ന് ക്യാംപസുകളുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ 1898 ലാണ് സ്ഥാപിതമായത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തി അയ്യായിരത്തിലധികം വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. അശ്വിന്‍ ബിബിന്‍ എന്നിവരെ കൂടാതെ ആക്ടിവിറ്റീസ് ആന്‍ഡ് ഓപ്പര്‍ച്യൂണിറ്റീസ് ഓഫിസറായി സയ്യിദ് സിറാജുദീന്‍, വിവിധ സ്‌കൂള്‍ പ്രതിനിധികളായി ജെമിമ അക്കിനോള (ബിസിനസ് ആന്‍ഡ് ലോ), റെബേക്ക റാന്തേ (സൈക്കോളജി) എന്നിവരും വിജയിച്ചു. നാല് സ്‌കൂളുകളിലേക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് ഈസ്റ്ററിന് ശേഷം നടക്കും.

യൂണിവേഴ്‌സിറ്റിയുടെ സ്റ്റുഡന്റസ് യൂണിയന്‍ ഭാരവാഹിയായി വിജയിക്കുന്നവരുടെ കാലാവധി ഒരു വര്‍ഷമാണ്. ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളം ഉള്‍പ്പടെ മികച്ച അനുകൂല്യങ്ങളാണ് യൂണിവേഴ്‌സിറ്റി നല്‍കുന്നത്. വിദ്യാര്‍ഥി വീസയില്‍ എത്തിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് വീസ കാലാവധി നീട്ടി നല്‍കും. ജനറല്‍ സ്ഥാനങ്ങളിലേക്ക് വിജയിച്ച അശ്വിന്‍, ബിബിന്‍ എന്നിവര്‍ക്ക് 26000 പൗണ്ടാണ് വാര്‍ഷിക ശമ്പളമായി ലഭിക്കുക. അതായത് മാസത്തില്‍ ഏകദേശം രണ്ട് ലക്ഷം ഇന്ത്യന്‍ രൂപയിലധികം ശമ്പളം ലഭിക്കും.

യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ ഡോക്ക്ലാന്‍ഡ്‌സ് ക്യാംപസില്‍ പ്രോജക്ട് മാനേജ്‌മെന്റില്‍ എംബിഎ വിദ്യാര്‍ഥിയാണ് അശ്വിന്‍ മാത്യു. നിലവില്‍ യൂണിവേഴ്‌സിറ്റിയുടെ സ്റ്റുഡന്റ്‌സ് എജ്യുക്കേഷന്‍ ഓഫിസറായ ബ്രിട്ടീഷ് യുവതി പിപ്പ ഇവാന്‍സിനെ തോല്‍പ്പിച്ചാണ് 341 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അശ്വിന്‍ വിജയിച്ചത്. 2022 സെപ്റ്റംബറിലാണ് ഉപരി പഠനത്തിനായി യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ ചേര്‍ന്നത്. പഠനത്തോടൊപ്പം ഇക്കഴിഞ്ഞ ജനുവരി മുതല്‍ യൂണിവേഴ്‌സിറ്റിയുടെ സ്റ്റുഡന്റസ് അംബാസഡര്‍ ആയി പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. സ്റ്റുഡന്റസ് അംബാസഡര്‍ ആയിരിക്കെ ലഭിച്ച അനുഭവങ്ങള്‍ തന്റെ പുതിയ പദവിക്ക് മുതല്‍ക്കൂട്ട് ആകുമെന്ന് അശ്വിന്‍ പറഞ്ഞു.

2023 ജൂലൈ 1 മുതല്‍ 2024 ജൂണ്‍ 30 വരെയാണ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റുഡന്റസ് യൂണിയന്‍ എജ്യുക്കേഷന്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിക്കേണ്ടത്. 2023 സെപ്റ്റംബറില്‍ എംബിഎ പഠനം പൂര്‍ത്തിയാക്കും വരെ അംബാസിഡര്‍ പദവിക്ക് കാലാവധി ഉണ്ടായിരുന്നുവെങ്കിലും സ്റ്റുഡന്റസ് യൂണിയന്‍ ഭാരവാഹിയായി ചുമതല ഏല്‍ക്കുമ്പോള്‍ നിലവിലുള്ള പദവി ഒഴിയും. യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെട്ട അംബാസഡര്‍ പദവിക്കും ഏകദേശം രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിച്ചിരുന്നതായി അശ്വിന്‍ പറഞ്ഞു. കാസര്‍കോട് വെള്ളരിക്കുണ്ട് ഇലവുങ്കല്‍ വീട്ടില്‍ റിട്ട. ഹൈ സ്‌കൂള്‍ അധ്യാപകന്‍ ഇ. എം. മത്തായി, റിട്ട. നഴ്‌സിങ് സൂപ്രണ്ട് കെ. എ. ആലീസ് എന്നിവരാണ് മാതാപിതാക്കള്‍. യുഎഇ യില്‍ ജോലി ചെയ്യുന്ന അരുണ്‍ മാത്യു സഹോദരനാണ്.

2014 ല്‍ തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാള്‍ കോളജില്‍ ബിടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ കെഎസ്യു കോളജ് യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. എസ്എഫ്‌ഐക്ക് ശക്തമായ വേരോട്ടം ഉണ്ടായിരുന്ന കോളജില്‍ അശ്വിന്‍ പ്രസിഡന്റ് ആയിരിക്കെയാണ് കോളേജ് യൂണിയന്റെ ഏഴു കെഎസ്യു സ്ഥാനാര്‍ഥികള്‍ക്ക് മിന്നുന്ന വിജയം നേടിയെടുക്കാന്‍ കഴിഞ്ഞത്. നാട്ടിലെ പഠനത്തിന് ശേഷം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്ന് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അശ്വിന്‍ യുകെയില്‍ എത്തിയ ശേഷമാണ് സ്റ്റുഡന്റസ് യൂണിയനിലേക്ക് ആദ്യമായി മത്സരിക്കുന്നതും വിജയിക്കുന്നതും.

യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കുക, വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ യൂണിവേഴ്‌സിറ്റി ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, വിദ്യാര്‍ഥികളുടെ അക്കാദമിക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കോഴ്സ് പ്രതിനിധികളുമായും വിദ്യാര്‍ഥി പ്രതിനിധികളുമായും അടുത്ത് സഹകരിക്കുക, വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായും മാനസികാരോഗ്യത്തിനായും ശില്‍പശാലകള്‍ സംഘടിപ്പിക്കുക തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങളാണ് എജ്യുക്കേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ തനിക്ക് ലഭിക്കുകയെന്ന് അശ്വിന്‍ പറഞ്ഞു. ഇത് കൂടാതെ ആദ്യ ഭാഷ ഇംഗ്ലീഷ് അല്ലാത്ത വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തുമെന്നും പഠന ശേഷം വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ മുന്‍കൈ എടുക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ സ്ട്രാറ്റ്‌ഫോഡ് ക്യാംപസില്‍ ഇന്റര്‍നാഷനല്‍ ലോ ആന്‍ഡ് ലീഗല്‍ പ്രാക്ടീസില്‍ എല്‍എല്‍എം വിദ്യാര്‍ഥിയാണ് ബിബിന്‍ ബോബച്ചന്‍. 2023 ജനുവരിയിലാണ് ഉപരി പഠനത്തിനായി യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ ചേര്‍ന്നത്. നാട്ടില്‍ ഒരു വര്‍ഷത്തോളമായി അഡ്വക്കേറ്റായി പ്രാക്റ്റീസ് നടത്തി വരികയായിരുന്നു. മലയാളികള്‍ ഉള്‍പ്പടെ 4 പേര്‍ മത്സരിച്ച വെല്‍ബീയിങ് ആന്‍ഡ് കമ്മ്യൂണിറ്റി ഓഫിസര്‍ സ്ഥാനത്തേക്ക് 357 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിബിന്‍ വിജയിച്ചത്. നാട്ടില്‍ നിന്നും വിവിധ കോളജ് യൂണിയനുകളില്‍ മത്സരിച്ചു വിജയിച്ചപ്പോള്‍ ലഭിച്ച അനുഭവങ്ങള്‍ തനിക്ക് യുകെയില്‍ മുതല്‍ക്കൂട്ടായെന്ന് ബിബിന്‍ ബോബച്ചന്‍ പറഞ്ഞു.

2023 ജൂലൈ 1 മുതല്‍ 2024 ജൂണ്‍ 30 വരെയാണ് യൂണിവേഴ്‌സിറ്റിയുടെ വെല്‍ബീയിങ് ആന്‍ഡ് കമ്മ്യൂണിറ്റി ഓഫിസര്‍ ആയി പ്രവര്‍ത്തിക്കേണ്ടത്. കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ ഡിഗ്രിക്ക് പഠിക്കവേ മാഗസിന്‍ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ലോ കോളജില്‍ പഠിക്കവേ ക്ലാസ് പ്രതിനിധിയായും വിജയിച്ചിരുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് മെമ്പറായി മത്സരിച്ചിരുന്നു. കെ. എസ്. യു പുനലൂര്‍ അസംബ്ലി കമ്മിറ്റി വൈസ് പ്രസിഡന്റായി ചുമതല വഹിച്ചിട്ടുണ്ട്. യുകെ യിലെ നിയമ പഠനത്തിന് ശേഷം രാജ്യാന്തര മനുഷ്യാവകാശ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി ബിബിന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയുടെ വൈവിധ്യമാര്‍ന്ന കമ്മ്യൂണിറ്റി പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ള അധ്യയന വര്‍ഷം ഒരുക്കുക, ഓരോ വിദ്യാര്‍ഥിയുടെയും ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോം ഒരുക്കുക, ക്യാംപസിന് അകത്തും പുറത്തുമുള്ള വിവിധ വിഷയങ്ങളില്‍ വാദം കേള്‍ക്കുക, ഇന്‍-ക്യാംപസ് ഇവന്റുകളും സ്‌പോര്‍ട്‌സ് ഇവന്റുകളും സംഘടിപ്പിക്കുക, വിദ്യാര്‍ഥികളെ സാമൂഹികവല്‍ക്കരിക്കാന്‍ പ്രാപ്തരാക്കുന്ന ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയാണ് വെല്‍ബീയിങ് ആന്‍ഡ് കമ്മ്യൂണിറ്റി ഓഫിസറെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന പ്രധാന ചുമതലകളെന്ന് ബിബിന്‍ ബോബച്ചന്‍ പറഞ്ഞു. കൊല്ലം അഞ്ചല്‍ അരീപ്ലാച്ചി പള്ളിപടിഞ്ഞാറ്റതില്‍ വീട്ടില്‍ കര്‍ഷകനായ ഒ. ബോബച്ചന്‍, വീട്ടമ്മയായ ഏലിയാമ്മ ബോബച്ചന്‍ എന്നിവരാണ് മാതാപിതാക്കള്‍. ബിന്‍സി ബോബച്ചന്‍ സഹോദരിയാണ്.

Next Post

ഒമാന്‍: രാഹുല്‍ ഗാന്ധി വിഷയം ഐ.ഒ.സി സലാല ചാപ്റ്റര്‍ വായ മൂടികെട്ടി പ്രതിഷേധിച്ചു

Mon Mar 27 , 2023
Share on Facebook Tweet it Pin it Email ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണ് രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടിയെന്ന് സലാല മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ഐ.ഒ.സി സലാലയുടെ പ്രതിഷേധ യോഗം കുറ്റപെടുത്തി. ഇന്ത്യയില്‍ നീതിക്ക് വേണ്ടി സംസാരിക്കുന്നവരുടെ വായ മൂടിക്കെട്ടാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. അതിനെതിരെ പാര്‍ലമെന്റിലും പുറത്തും എന്നും ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ മാറ്റി നിര്‍ത്തി ഇന്ത്യയിലെ പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തെ […]

You May Like

Breaking News

error: Content is protected !!