കുവൈത്തില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുവാൻ സിവില്‍ സര്‍വീസ് കമ്മീഷൻ. പ്രവാസി ജീവനക്കാരെ മാറ്റി സ്വദേശി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുവൈറ്റൈസേഷൻ ശക്തിപ്പെടുത്തുന്നത്.
കുവൈറ്റൈസേഷൻ സംബന്ധമായ നിര്‍ദ്ദേശം എല്ലാ ഗവണ്‍മെൻറ് സ്ഥാപനങ്ങള്‍ക്കും നല്‍കിയിതായി സി.എസ്.സി അധികൃതര്‍ അറിയിച്ചു. ചില ഗവണ്‍മെൻറ് സ്ഥാപനങ്ങളില്‍ കുവൈത്തികളല്ലാത്തവരെ നിയമിക്കുമെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിവില്‍ സര്‍വീസ് കമ്മീഷൻ ട്വീറ്റ് ചെയ്തു.
വിദേശ തൊഴിലാളികള്‍ക്ക് പകരം വിവിധ മേഖലകളില്‍ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കുകയെന്നത് പ്രഖ്യാപിത ലക്ഷ്യമാണ്. ഗവണ്‍മെൻറ് ഏജൻസികളില്‍ തൊഴില്‍ നല്‍കുന്നതിന് സ്വദേശികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. കുവൈറ്റൈസേഷൻ ശക്തിപ്പെടുത്തുന്നതോടെ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയരുടെ മത്സരക്ഷമത വര്‍ധിപ്പിക്കുവാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ എല്ലാ ഗവണ്‍മെൻറ്- പൊതു മേഖല സ്ഥാപനങ്ങളിലും കേന്ദ്ര തൊഴില്‍ പദ്ധതി വഴി രജിസ്ട്രേഷൻ ചെയ്ത യോഗ്യരായ സ്വദേശി പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതായി സിവില്‍ സര്‍വീസ് കമ്മീഷൻ വ്യക്തമാക്കി. ദേശസാല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ചില ഗവണ്‍മെൻറ് വകുപ്പുകളില്‍ നേരത്തെ തന്നെ പൂര്‍ണ്ണമായും സ്വദേശി വത്ക്കരണം നടപ്പാക്കിയിട്ടുണ്ട്.