മസ്കത്ത്: ഈവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഒമാൻ പങ്കെടുക്കുന്നത് നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും സഹായിക്കുമെന്ന് അധികൃതര്‍.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ഉപദേഷ്ടാവും ജി20 മീറ്റിങ്ങുകള്‍ക്കുള്ള ഒമാൻ സെക്രട്ടേറിയറ്റ് മേധാവിയുമായ പങ്കജ് ഖിംജി ജി20 ഉച്ചകോടിയില്‍ ഒമാൻ പങ്കെടുക്കുന്നതിന്‍റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞ് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജി20 അതിന്റെ തുടക്കം മുതല്‍, ഭൂമിശാസ്ത്രപരമായ ഉള്‍ച്ചേര്‍ക്കല്‍ ഉറപ്പാക്കാൻ തിരഞ്ഞെടുത്ത രാജ്യങ്ങളെ അതിഥികളായി ക്ഷണിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടിയില്‍ അതിഥി രാജ്യമായാണ് ഒമാൻ പങ്കെടുക്കുന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സമ്ബദ്‌വ്യവസ്ഥകളുടെ ഫോറത്തില്‍ പങ്കെടുക്കാൻ കഴിയുന്നത് സുല്‍ത്താനേറ്റിന് നിര്‍ണായക അവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്.
അന്താരാഷ്ട്ര സമൂഹവുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശികതലത്തില്‍ സജീവ പങ്കാളി എന്ന നിലയിലുള്ള ഒമാന്റെ സ്ഥാനം ഈ ക്ഷണം ഉറപ്പിക്കുന്നുണ്ടെന്നും ഖിംജി പറഞ്ഞു. നിക്ഷേപം, അന്താരാഷ്‌ട്ര വ്യാപാരം, ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുക തുടങ്ങിയവ അഭിസംബോധന ചെയ്യുന്ന ജി20 മീറ്റിങ്ങുകളില്‍ ഒമാൻ പങ്കെടുക്കുന്നതിലൂടെ നിരവധി നേട്ടങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഒമാൻ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി നിരവധി തയാറെടുപ്പുകളും ഏകോപന യോഗങ്ങളും നടത്തി.
ജി 20 മീറ്റിങ്ങുകളില്‍ ഒമാന്റെ പങ്കാളിത്തത്തിന് മേല്‍നോട്ടം വഹിക്കാൻ ഒരു പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണെന്ന് ഖിംജി കൂട്ടിച്ചേര്‍ത്തു.;ഗ്രൂപ് ടാസ്‌ക് ടീമുകളുടെ മീറ്റിങ്ങുകളുടെ ഫലങ്ങളും ജി 20 ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളുടെ അജണ്ടയും പിന്തുടരുന്നതിനുള്ള ഒരു കര്‍മപദ്ധതിയും കമ്മിറ്റി രൂപപ്പെടുത്തി. ഒമാൻ വിഷൻ 2040ന് അനുസൃതമായി വ്യാപാരം, ഊര്‍ജം, വിനോദസഞ്ചാരം, സംസ്കാരം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണത്തിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യുന്നതിനും ആശയവിനിമയത്തിന്റെ നേരിട്ടുള്ള മാര്‍ഗങ്ങള്‍ സ്ഥാപിക്കുന്നതിനും കൂടിക്കാഴ്ചകള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി 20 മീറ്റിങുകളിലെ പങ്കാളിത്തത്തിലൂടെ സാമ്ബത്തിക വെല്ലുവിളികളും ആഗോള ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സഹായിക്കുന്ന നിര്‍ദേശങ്ങളും മനസ്സിലാക്കിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഇൻവെസ്റ്റ്‌മെന്റ് പ്രോജക്ടുകളുടെ മോണിറ്ററിങ് ആൻഡ് ഇവാല്വേഷൻ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഫൈസല്‍ അലി അല്‍ ഹിനായി പറഞ്ഞു. പങ്കെടുക്കുന്ന രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് ജി 20 മീറ്റിങ്ങുകളിലെ ഒമാന്റെ പങ്കാളിത്തം സഹായകമാകുമെന്ന് ധനമന്ത്രാലയത്തിലെ മാക്രോ-ഫിനാൻഷ്യല്‍ പോളിസി യൂനിറ്റ് ഡയറക്ടര്‍ ജനറല്‍ ഡോ. സലിം അഹമ്മദ് അല്‍ ജഹ്വാരി പറഞ്ഞു.