ഒമാനില്‍ ഇ-സിഗരറ്റുകള്‍, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ച് കൊണ്ട് ഒമാൻ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ഉത്തരവ് പുറത്തിറക്കി.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ തീരുമാന പ്രകാരം ഒമാനില്‍ ഇ-സിഗരറ്റുകള്‍, ശീഷാ, ഇവയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ഈ ഉത്തരവിലെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ വില്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് മറികടക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ തീരുമാനം മറികടക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ (നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴ) ചുമത്തുന്നതാണ്. ഈ നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന ഉപകരണങ്ങള്‍ (ഇലക്‌ട്രോണിക് സിഗരറ്റുകള്‍, ഇ-ഹുക്കകള്‍, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ) നശിപ്പിച്ച് കളയുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.