കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജൂണ്‍ 11 മുതല്‍ 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രവാസി ബാച്ചിലര്‍മാരുടെ അനധികൃത താമസം തടയുന്നതിനുള്ള ക്യാമ്ബയിനിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് ജുഡീഷ്യല്‍ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ ഡെപ്യൂട്ടി തലവൻ ആതിഫ് റമദാൻ, വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിലെ സിംഗിള്‍സ് കമ്മിറ്റി അംഗമായ അഹമ്മദ് അല്‍ ഷമ്മാരി എന്നിവര്‍ അറിയിച്ചു.
വൈദ്യുതി ശൃംഘലയ്ക്കും ജനങ്ങള്‍ക്കും അപകടമാകുന്ന ഇത്തരം നിയമലംഘനങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതിനായി കര്‍ശന പരിശോധനകളാണ് ജുഡീഷ്യല്‍ എൻഫോഴ്‌സ്‌മെന്റ് ടീമും സിംഗിള്‍സ് കമ്മിറ്റിയും ചേര്‍ന്ന് നടത്തി വരുന്നത്. ഉയര്‍ന്ന ജനസാന്ദ്രതയുള്ള ജലീബ് അല്‍ ഷുവൈഖ്, ഖൈതാൻ തുടങ്ങിയ പ്രദേശങ്ങളില്‍ ക്യാമ്ബയിനുകള്‍ തുടരുന്നുണ്ടെന്ന് അല്‍ ഷമ്മാരി പറഞ്ഞു. നിയമലംഘനങ്ങള്‍ നടത്തരുതെന്ന് റിയല്‍ എസ്റ്റേറ്റ് ഉടമകളോടും വിദേശ നിക്ഷേപകരോടും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അടുത്തിടെ എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിട്ടത്.