ഇന്ത്യയും റഷ്യയും ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം ഒമാന്റെ അരി ശേഖരത്തെ ബാധിച്ചിട്ടില്ലെന്ന് കാര്‍ഷിക മന്ത്രാലയം .ഒമാനില്‍ ആവശ്യമായ അരി ശേഖരമുണ്ടെന്നും തായ്‌ലാന്റില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും അരി ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു .
ബസുമതി ഇതര വെള്ള അരി ഇനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിയന്ത്രിച്ചിട്ടുണ്ട്. ഒമാനില്‍ ആവശ്യത്തിന് വെള്ള അരി ശേഖരമുണ്ട്. രാജ്യാന്തര വിപണിയിലെ ക്ഷാമം കണക്കിലെടുത്ത് അരി കയറ്റുമതി ഇന്ത്യ നിരോധിക്കുകയായിരുന്നു.
ഇന്ത്യയില്‍ അരി ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം ഇല്ലാതാക്കാനും ലക്ഷ്യമിട്ട് വെള്ളയരിയുടെ കയറ്റുമതി രാജ്യം പൂര്‍ണമായും നിരോധിച്ചു. പിന്നാലെ, കുത്തരി അടക്കം മറ്റ് അരികളിലും നിരോധനം ഉണ്ടാകുമെന്നാണ് സൂചന. ഒമാനിലേക്ക് വലിയ തോതില്‍ അരി ഇന്ത്യയില്‍ നിന്ന് എത്തിയിരുന്നു.
എന്നാല്‍, തായ്‌ലാന്റ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളെയും ഒമാൻ ആശ്രയിച്ചിരുന്നുവെന്നതും ഗുണകരമായി.മോശം കാലാവസ്ഥ, യൂറോപ്പിലെ ചൂട്, റഷ്യ – യുക്രൈൻ യുദ്ധം, ചൈനയിലെ പ്രളയം തുടങ്ങിയ കാരണങ്ങളാല്‍ രാജ്യാന്തര തലത്തില്‍ അരി ലഭ്യതയില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യ കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നത്.