കുവൈത്ത് സിറ്റി: രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. സാമ്ബത്തിക ഇടപാടുകളിലും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലും കൂടുതല്‍ ശ്രദ്ധ വേണം.
രാജ്യത്ത് പ്രതിദിനം പത്തിലേറെ തട്ടിപ്പ് പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ പൗരന്മാര്‍ക്കിടയിലും താമസക്കാര്‍ക്കിടയിലും ബോധവത്കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദിനവും പുതുരീതിയിലുള്ള തട്ടിപ്പുമായി വലിയ സംഘം സജീവമാണ്. സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇലക്‌ട്രോണിക് തട്ടിപ്പുകള്‍ മിക്കതും നടക്കുന്നത്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കാണ് പണം നഷ്ടമാകുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍ അൻബ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ പലരും പരാതിയുമായി അധികൃതരെ സമീപിക്കാത്തത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, കാര്‍ഡ് ഹാജരാക്കാതെ ഫോണിലൂടെ നടത്തുന്ന ഇടപാടുകള്‍, ഓണ്‍ലൈൻ ഇടപാടുകള്‍ എന്നിവ വഴിയാണ് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നത്. അക്കൗണ്ടിലെ ഇടപാടുകള്‍ നടക്കുമ്ബോള്‍ അവയുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ സന്ദേശങ്ങളായി മൊബൈലുകളില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബാങ്കുകള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇടപാടുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പിക്കുകയും വേണമെന്ന് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വ്യാജ അക്കൗണ്ടുകളുമായി സംവദിക്കരുത്. വണ്‍ടൈം പാസ്‌വേഡ് (ഒ.ടി.പി), ബാങ്ക് വിവരങ്ങള്‍ എന്നിവ ആരുമായും പങ്കുവെക്കരുത്. വ്യാജ ലിങ്കുകള്‍ വെച്ച് സാമ്ബത്തിക തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് പേമെന്‍റ് ലിങ്കുകള്‍ ബാങ്കുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
പണം നഷ്ടപ്പെട്ടാല്‍ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ഈ വര്‍ഷത്തെ സൈബര്‍ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ഹാക്കിങ് ശ്രമങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടുന്ന കാര്യത്തില്‍ കുവൈത്ത് മൂന്നാം സ്ഥാനത്താണ്.