സലാല: അതിജീവനത്തിനായി പോരാടുന്ന ഫലസ്തീനികള്‍ക്കൊപ്പം ചേര്‍ന്നുനിന്നേ മതിയാകൂവെന്ന് പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു.
അവരുടെ കണ്ണീരിനൊപ്പം നില്‍ക്കാൻ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യനെന്ന നിലയില്‍ നമ്മുടെ അന്തസ്സ് നഷ്ടപ്പെട്ടുപോകും. അതിന് കൂടുതല്‍ പിന്തുണ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ സലാലയില്‍ സംഘടിപ്പിച്ച സാഹിത്യോത്സവില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫലസ്തീനിലെ കുട്ടികള്‍ അത്ഭുതമാണ്. ഒരു യുദ്ധത്തിലും ആരും ജയിക്കുന്നില്ല. താൻ ഒരു കറകളഞ്ഞ അഹിംസ വാദിയാണ്. ഹിംസയോടെന്നും കലഹിച്ചു പോന്നിട്ടുണ്ട്. ഇത് ഒരു കെട്ട കാലമാണെന്നും എന്നാല്‍ വെളിച്ചത്തിന്റെ ഒരു കാലം കടന്നുവരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം മനുഷ്യനെ കൂടുതല്‍ നന്മകളിലേക്ക് നയിക്കുമെന്നും അതിനാല്‍ എസ്.എസ്.എഫ് തനിക്ക് നല്‍കിയ അവാര്‍ഡിനെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങളെ കുറിച്ച് പഠിക്കണം. അത് മനുഷ്യനെ വിശാലഹൃദയനാക്കുമെന്നും ദോഫാറിനെക്കുറിച്ചുള്ള പുസ്തകരചന പൂര്‍ത്തിയാക്കാൻ ഈ യാത്ര ഉപകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങില്‍ ആര്‍.എസ്.സിയുടെ ഉപഹാരം അദ്ദേഹത്തിന് കൈമാറി. ഷഹനോത്തിലെ ഫാം ഹൗസില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.