ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരം സമാപിച്ചു. ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധർ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം മത്സരത്തില്‍ പങ്കെടുത്തിരുന്നത്.
അഞ്ചു ദിവസം നീണ്ടുനിന്ന ടൂർ ഓഫ് ഒമാൻ സൈക്ലിങ് മത്സരത്തില്‍ യു.എ.ഇ ടീമിനെ പ്രതിനിധീകരിച്ച ബ്രിട്ടീഷ് സൈക്ലിസ്റ്റ് ആദം യേറ്റ്‌സ് ഈ വർഷത്തെ കിരീടം സ്വന്തമാക്കി. 14 മണിക്കൂറും 22 മിനിറ്റും 30 സെക്കൻഡും എടുത്ത് അഞ്ച് കഠിനമായ ഘട്ടങ്ങളിലൂടെ 670.7 കിലോമീറ്റർ ദൂരം താണ്ടിയാണ് ആദം യേറ്റ്‌സ് വിജയ പതക്കമണിഞ്ഞത്.
ആദ്യ നാല് ഘട്ടങ്ങളില്‍ കലേബ് ഇവാൻ, ഫിൻ ഫിഷർ ബ്ലാക്ക്, പോള്‍ മാഗ്‌നീർ, ഫിൻ ഫിഷർ ബ്ലാക്ക് എന്നിവർ യഥാക്രമം വിജയികളായി. അഞ്ച് ദിവസങ്ങളിലായി 867 കിലോമീറ്റർ ദൂരമായിരുന്നു മത്സരാർഥികള്‍ താണ്ടേണ്ടിയിരുന്നത്. എന്നാല്‍, രാജ്യത്തെ പ്രതികൂല കാലാവസ്ഥ കാരണം സ്റ്റേജ് മൂന്നിലേയും നാലിലേയും ദൂരം വെട്ടിചുരുക്കിയായിരുന്നു ഇത്തവണ മത്സരങ്ങള്‍ നടത്തിയത്.