മസ്‍കത്ത്: ഒമാനില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.
പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. കൂടാതെ രാജ്യത്തെ വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയല്‍ ഒമാൻ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തതായും അല്‍ ദഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ നിന്നാണ് അഞ്ചു പ്രവാസികളെയും അല്‍ ദഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാൻഡ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബും അല്‍ ദഖിലിയ ഗവര്‍ണറേറ്റില്‍ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളെ
റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തെന്ന കേസില്‍ തന്നെയാണ് ഈ മൂന്ന് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയല്‍ ഒമാൻ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു.