കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘകര്‍ക്ക് പൂട്ടിടാന്‍ ആഭ്യന്തര മന്ത്രാലയം ഒരുക്കം തുടങ്ങി. റോഡ് നിയമം ലംഘിക്കുന്നവരെ പിടികൂടാൻ നൂതന സംവിധാനം നടപ്പാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
വേഗം നിയന്ത്രണം ലംഘിക്കുമ്ബോള്‍ ട്രാഫിക് കാമറകളില്‍ പതിയുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് സീറ്റ് ബെല്‍റ്റ്, ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും.
കഴിഞ്ഞയാഴ്ച ഗതാഗത വകുപ്പ് അവതരിപ്പിച്ച റസീദ് ആപ്പിലൂടെയാണ് നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴ ചുമത്തുക. ആപ്ലിക്കേഷൻ ആരംഭിച്ചശേഷം പതിനായിരക്കണക്കിന് പിഴ ഇതുവരെയായി ചുമത്തി. അതിനിടെ, സര്‍ക്കാര്‍ ഏകജാലക ആപ്പായ സഹേല്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് ഫൈനുകള്‍ ലഭിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. നടപടികള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് പിഴകള്‍ ഓണ്‍ലൈനായി നല്‍കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള കാമറകളും റഡാര്‍ സംവിധാനങ്ങളും രാജ്യത്തുടനീളം നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. റഡാറുകള്‍ വഴി മുന്നിലുള്ള വാഹനത്തില്‍നിന്ന് സുരക്ഷിത അകലം പാലിക്കാതെ ടെയില്‍ഗേറ്റിങ് ഡ്രൈവിങ് നടത്തുന്നവരും അമിതശബ്ദമുള്ള വാഹനങ്ങളും പുതിയ സംവിധാനം വഴി പിടികൂടുവാന്‍ സാധിക്കും.