മസ്കത്ത്: 32 പകര്‍ച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികള്‍ക്കും സൗജന്യമാക്കും. ഇത്തരം രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് ഡെങ്കിപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ക്ക് വിദേശികള്‍ പണം നല്‍കേണ്ടിവരില്ല.
പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഇത്തരം രോഗങ്ങളുടെ ചികിത്സ സൗജന്യമാക്കുന്നത് ഇത്തരം രോഗങ്ങള്‍ പടരുന്നത് തടയാൻ സഹായകമാകും. നിലവില്‍ പല രോഗങ്ങളുടെയും ചികിത്സ ചെലവേറിയതായതിനാല്‍ വിദേശികളില്‍ പലരും ചികിത്സ തേടാറില്ല.
കുറഞ്ഞ ശമ്ബളക്കാരായ പലര്‍ക്കും ആശുപത്രികളില്‍ നല്‍കാൻ പണമില്ലാത്തതാണ് ചികിത്സയില്‍നിന്ന് അകന്നുനില്‍ക്കാൻ പ്രധാന കാരണം.
രോഗം മൂര്‍ച്ഛിക്കുന്ന അവസാന ഘട്ടത്തിലാണ് ഇവര്‍ ആശുപത്രികളില്‍ എത്തുന്നത്. ഇത് സാംക്രമിക രോഗങ്ങള്‍ വ്യാപിക്കാൻ കാരണമാക്കുന്നുണ്ട്. പുതിയ നടപടികള്‍ നടപ്പാകുന്നതോടെ ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാൻ സഹായകമാവും.
കോളറ, മഞ്ഞപ്പനി, മലേറിയ, എല്ലാ വിഭാഗത്തിലുംപെട്ട ക്ഷയരോഗം, പേ വിഷബാധ, േപ്ലഗ്, ടെറ്റനസ്, അക്യൂട്ട് ഫ്ലാസിഡ് പാരാലിസിസ്, കുട്ടികളിലെ എയ്ഡ്സ്, സാര്‍സ്, കോവിഡ് മൂലം വന്ന കഠിനമായ ശ്വാസകോശ രോഗബാധ, ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടായ ശക്തമായ അണുബാധ, ഡിഫ്ത്തീരിയ, കുഷ്ഠം, മെര്‍സ്, ചിക്കൻപോക്സ്, വസൂരി, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കാണുന്ന വില്ലൻചുമ, എല്ലാ വിഭാഗത്തിലുംപെട്ട പകര്‍ച്ചപ്പനി, അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കാണുന്ന ന്യൂമോകോക്കസ്, അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളില്‍ കാണുന്ന സെറിബ്രോസ്പൈനല്‍ പനി, കരുവൻ, അഞ്ചാം പനി, റൂബെല്ല, ബ്രുസെല്ല, ഡെങ്കിപ്പനി, മങ്കിപോക്സ്, ട്രക്കോമ, ഹെപറ്റൈറ്റിസ് ഇ, ഹെപറ്റൈറ്റിസ് എ തുടങ്ങിയവയാണ് പട്ടികയില്‍വരുന്ന രോഗങ്ങള്‍. കൂടാതെ മറ്റുചില വിഭാഗങ്ങള്‍ക്കും ചികിത്സ സൗജന്യമാക്കും.
സാമൂഹിക സുരക്ഷ പട്ടികയില്‍പെട്ട വ്യക്തികള്‍ കുടുംബങ്ങള്‍, സാമൂഹിക സുരക്ഷാ മന്ത്രാലയത്തിന്‍റെ കീഴില്‍ കഴിയുന്ന അനാഥകള്‍, അംഗവൈകല്യം രജിസ്റ്റര്‍ചെയ്ത സ്വദേശികള്‍, രണ്ടു വയസ്സിനുതാഴെയുള്ള കുട്ടികള്‍, സ്വദേശി ഗര്‍ഭിണികള്‍ തുടങ്ങിയവരും ഫീസളവിന്റെ പരിധിയില്‍വരും.
സ്വദേശികളായ ഹൃദ്രോഗികള്‍, കാൻസര്‍രോഗികള്‍, തടവുകാരുടെ കുടുംബങ്ങള്‍, സ്കൗട്ട്സ്, ഗൈസ്‍സ് എന്നിവരും ഫീസിളവില്‍ ഉള്‍പ്പെടും.