കുവൈത്ത് സിറ്റി: കുവൈത്തില്‍ കാണാതായി എന്ന് പരാതി ലഭിച്ച പാലക്കാട് തൃത്താല സ്വദേശി മമ്ബുള്ളിഞ്ഞാലില്‍ അബ്ദുല്‍ കാദറിനെ കുവൈത്തിലെ പൊലീസ് സ്റ്റേഷനില്‍ കണ്ടെത്തി.
സാമൂഹിക പ്രവര്‍ത്തകനും പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് വൈസ് പ്രസിഡന്‍റുമായ ഖലീല്‍ റഹ്മാൻ സ്പോണ്‍സറുമായി സംസാരിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ബുധനാഴ്ച വൈകീട്ടോടെയാണ് അബ്ദുല്‍ കാദറിനെ കാണാതായത്. വിവരം അറിഞ്ഞ ഉടനെ കുവൈത്ത് തൃത്താല കൂട്ടം ഭാരവാഹികളായ എം.കെ. ഗഫൂര്‍ തൃത്താല, നൗഷാദ് ബാബു, അൻവര്‍ എം.കെ എന്നിവര്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇവര്‍ അബ്ദുല്‍ കാദര്‍ ജോലി ചെയ്യുന്ന സ്വദേശി വീട് കണ്ടെത്തിയെങ്കിലും സ്പോണ്‍സറുമായി സംസാരിക്കാൻ കഴിഞ്ഞില്ല. സ്ഥലത്തെത്തിയ സിറാജ് കടക്കല്‍, ഐ.സി.എഫ് പ്രതിനിധി സമീര്‍ പാലക്കാട് എന്നിവരുമായി ചേര്‍ന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനും ശ്രമിച്ചു. എന്നാല്‍ അബ്ദുല്‍ കാദറിന്‍റെ സിവില്‍ ഐ.ഡി കോപ്പിയോ നമ്ബറോ ഇല്ലാത്തതിനാല്‍ പരാതി നല്‍കാൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ച തൃത്താല കൂട്ടം അംഗങ്ങള്‍ സ്പോണ്‍സറെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തു. അബ്ദുല്‍ കാദര്‍ നാട്ടില്‍ പോയി എന്നാണ് മറുപടി കിട്ടിയത്. എന്നാല്‍ നാട്ടില്‍ എത്തിയിരുന്നില്ല.
പിന്നീട് അബ്ദുല്‍ കാദറിന്‍റെ വിസ കോപ്പിയില്‍ നിന്നും ലഭിച്ച സ്പോണ്‍സറുടെ നമ്ബറില്‍ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് വൈസ് പ്രസിഡന്‍റുമായ ഖലീല്‍ റഹ്മാൻ ബന്ധപ്പെടുകയും വിശദമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് അബ്ദുല്‍ കാദര്‍ ഗതാഗത നിയമലംഘനത്തിന് പൊലീസ് സ്റ്റേഷനില്‍ ആണെന്ന വിവരം ലഭിക്കുകയായിരുന്നു.
സ്പോണ്‍സറുടെ സഹായത്തോടെ അബ്ദുല്‍ കാദറിനെ നേരിട്ട് കാണാനും കേസില്‍ നിന്ന് ഒഴിവാക്കാനും അതിന് കഴിഞ്ഞില്ലെങ്കില്‍ നാട്ടിലേക്ക് കയറ്റി അയക്കാനുമാണ് ശ്രമം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ടീം വെല്‍ഫെയര്‍ കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് അറിയിച്ചു.