ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച 25 പ്രവാസികള്‍ അറസ്റ്റിലായി. മസ്കറ്റ് ഗവര്‍ണറേറ്റില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 25 പ്രവാസികള്‍ പിടിയിലായത്.
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഖുറയ്യാത്തിലെയും അമേറാത്തിലെയും വിലായത്തുകളില്‍ പ്രവാസി തൊഴിലാളികള്‍ നടത്തുന്ന നിയമ രഹിത വില്‍പ്പനകളെ ചെറുക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ ജനറല്‍ ഡയറക്ടറേറ്റ് ഒരു പരിശോധന ക്യാംപെയിൻ നടത്തിയതായി ഒമാൻ തൊഴില്‍ മന്ത്രാലയം ഇന്ന് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ക്യാംപെയിനില്‍ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് 25 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയതിന് രണ്ടു പ്രവാസികളെ റോയല്‍ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും കടത്തിയതിനാണ് അറസ്റ്റ് എന്ന് റോയല്‍ ഒമാൻ പൊലീസിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയും വടക്കൻ ബാത്തിനാ ഗവര്‍ണറേറ്റ് പൊലീസ് കമാൻഡ് ആണ് അറസ്റ്റ് ചെയ്തത്. ഇരു പ്രതികള്‍ക്കെതിരെ ഉള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.