മസ്കത്ത്: 75 വർഷത്തിലേറെയായി ഫലസ്തീൻ ജനത സഹിച്ചുവരുന്ന ഗുരുതരമായ അനീതികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) അവതരിപ്പിച്ച് ഒമാൻ.
നെതർലൻഡിലെ ഒമാൻ അംബാസഡർ ഡോ. ശൈഖ് അബ്ദുല്ല ബിൻ സലേം അല്‍ ഹാരിതിയാണ് ഫലസ്തീനികള്‍ ഇസ്രായേലികളുടെ അധിനിവേശത്തിനും അടിച്ചമർത്തലിനും അനീതിക്കും ദൈനംദിന അപമാനത്തിനും കീഴില്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അവതരിപ്പിച്ചത്.
ഫലസ്തീനികള്‍ക്ക് സ്വതന്ത്രരാഷ്ട്രം നല്‍കി അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ആധുനികകാലത്തെ ഏറ്റവും നികൃഷ്ടമായ ക്രൂരതകളിലൊന്നാണ് നാലുമാസമായി ഗസ്സയില്‍ അരങ്ങേറുന്നത്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും 68,000ത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ദശലക്ഷക്കണക്കിനാളുകള്‍ വളരെ അസഹനീയമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നു. ഇസ്രായേലിന്‍റെ ലംഘനങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ച് ഉപദേശക അഭിപ്രായം ആവശ്യപ്പെടുന്ന 2022 ഡിസംബർ 30ലെ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി പ്രമേയത്തിന് (77/247) ഒമാന്‍റെ പിന്തുണ ഡോ. അല്‍ ഹരിതി ആവർത്തിച്ചു.
ജറൂസലം അടക്കമുള്ള പ്രദേശങ്ങളിലെ കൈയേറ്റം അവസാനിപ്പിച്ച് ഫലസ്തീനികള്‍ക്ക് സ്വയം നിർണയാവകാശം നല്‍കുക, ഇസ്രായേലിന്‍റെ തുടർച്ചയായ നയവ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്നിങ്ങനെ രണ്ടു വിഷയങ്ങളായിരുന്നു ഒമാന്‍റെ ഹരജിയിലെ പ്രധാന മർമം.
ഇസ്രായേല്‍ കുടിയേറ്റങ്ങള്‍, കൈയേറ്റങ്ങള്‍, നിയമവിരുദ്ധമായി പൗരന്മാരെ കൈമാറ്റം ചെയ്യല്‍ എന്നിവയുടെ ദോഷകരമായ ആഘാതം ഊന്നിപ്പറഞ്ഞ ഒമാൻ സാഹചര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും കോടതിയോട് അഭ്യർഥിച്ചു. അധിനിവേശം തടയുന്നതിനും നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും തത്ത്വങ്ങള്‍ ഉയർത്തിപ്പിടിക്കാനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഉത്തരവാദിത്തത്തെക്കുറിച്ചും സുല്‍ത്താനേറ്റ് സൂചിപ്പിച്ചു.