
കുവൈത്ത് സിറ്റി: മാർച്ച് ഒന്ന് മുതല്‍ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.
മൂന്ന് മാസത്തിനുള്ളില്‍ ബയോമെട്രിക് ഫിംഗർ പ്രിന്റ് രജിസ്ട്രേഷന് വിധേയരാകണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ജൂണ്‍ ഒന്നാം തീയതി മുതല്‍ സംവിധാനം പൂർത്തിയാക്കാത്തവർക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഇടപാടുകളും താത്കാലികമായി ഇല്ലാതാകുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തിൻറെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ബയോമെട്രിക് കേന്ദ്രങ്ങള്‍, കര-വ്യോമ അതിർത്തികള്‍, സേവന കേന്ദ്രങ്ങള്‍ ബയോമെട്രിക് രജിസ്ട്രേഷനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്തുപോകുന്നതിന് വിരലടയാളത്തിൻറെ ആവശ്യമില്ല.
പക്ഷേ കുവൈറ്റിലേക്ക് തിരികെ വരികയാണെങ്കില്‍ വിരലടയാളം രേഖപ്പെടുത്തിയിരിക്കണം. കുവൈത്തി പൗരന്മാർക്ക് ഹവല്ലി, ഫർവാനിയ, അഹമ്മദി, മുബാറക് അല്‍ കബീർ, ജഹ്‌റ ഗവർണറേറ്റുകളില്‍ സുരക്ഷാ ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വിരലടയാളം നല്‍കാം.
പ്രവാസികള്‍ക്ക് അലി സബാഹ് അല്‍ സാലം, ജഹ്‌റ എന്നിവിടങ്ങളില്‍ നിന്നും സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. നിലവില്‍15 ലക്ഷത്തിലധികം പേർ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.