കുവൈത്ത് സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുടെ ചികിത്സക്കായി കുവൈത്തിലെ ആശുപത്രികള്‍ സജ്ജമാകുന്നു. ഫലസ്തീനികളുടെ ചികിത്സക്ക് ആശുപത്രികള്‍ തയാറാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീനികളെ സ്വീകരിക്കുന്നതിനും ചികിത്സിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്താൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയുടെ നിര്‍ദേശത്തിന് പിറകെയാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ചികിത്സക്കായുള്ള തയാറെടുപ്പുകള്‍ നടത്താൻ ആശുപത്രികളോടും ബന്ധപ്പെട്ട മേഖലകളോടും മന്ത്രി നിര്‍ദേശിച്ചിരുന്നു.
ഫലസ്തീൻ സഹോദരങ്ങളെ സ്വീകരിക്കുന്നതിന് രാജ്യത്തെ മറ്റ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനവും സഹകരണവും തുടരുകയാണ്.
ഇവര്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പുകള്‍ തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫലസ്തീൻ വിഷയത്തില്‍ കുവൈത്ത് ഭരണകൂടത്തിന്റെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും ഉറച്ച നിലപാടിന്റെയും ശിപാര്‍ശകളുടെയും തുടര്‍ച്ചയാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിലെ പരിക്കേറ്റവരെ സ്വീകരിക്കാനും ചികിത്സിക്കാനും തയാറാണെന്ന് കുവൈത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ചു. പരിക്കേറ്റ എല്ലാ ഫലസ്തീനികള്‍ക്കും ആരോഗ്യവും സുരക്ഷിതത്വവും ലഭിക്കട്ടെയെന്നും ആശംസിച്ചു.