ലണ്ടന്‍: ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്ബനികള്‍, ബ്രിട്ടനിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ദുരുപയോഗം ചെയ്യുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു.
ഉയര്‍ന്ന നൈപുണ്യം ആവശ്യമായ ജോലികളിലേക്ക് വിദേശത്തുനിന്നും ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇത് ഉപയോഗിച്ച്, പ്രത്യേക നൈപുണ്യം ഒന്നും ആവശ്യമില്ലാത്ത ജോലികളിലേക്കും ഇവര്‍ ആളെ എത്തിക്കുകയാണ്.
ഹോം ഓഫീസ് നടപ്പിലാക്കിയ ഇന്‍ട്രാ കമ്ബനി ട്രാന്‍സ്ഫര്‍ അഥവ ഐ സി ടി പദ്ധതിയുടെ മറവിലാണ് ഇവര്‍ ഇങ്ങനെ ആളുകളെ എത്തിക്കുന്നത്. ഇതിനായി, കൊണ്ടുവരുന്നവരുടെ തസ്തിക, അപേക്ഷയില്‍ വ്യക്തമായി പ്രതിപാദിക്കുകയില്ല.
അതുപോലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ഹൗസിങ് സൗകര്യങ്ങളുടെ മൂല്യത്തിലും കൃത്രിമമായി വര്‍ദ്ധനവ് രേഖപ്പെടുത്തി അവരുടെ മൊത്തം വരുമാനം കൂട്ടിക്കാണിക്കാനും കമ്ബനികള്‍ തയ്യാറാകുന്നുണ്ട്. ഈ പദ്ധതിയിലൂടെ ജോലിക്കെത്തുന്നവര്‍ക്ക് ഏറ്റവും ചുരുങ്ങിയത് ഒരു നിശ്ചിത തുക ശമ്ബളമായി വേണമെന്നുണ്ട്. ഈ ശമ്ബളത്തുകയോട് തുല്യമാകുവാനാണ് കൃത്രിമ രേഖകളിലൂടെ ശമ്ബളം കൂട്ടിക്കാണിക്കുന്നത്.
മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി (എം എ സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും ഇങ്ങനെ ഐ സി ടി വഴി എത്തുന്ന ജീവനക്കാര്‍ക്ക് പിന്നീട് ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കുവാനും ബ്രിട്ടീഷ് പൗരന്മാര്‍ ആകുവാനും ഉള്ള സൗകര്യം നല്‍കേണ്ടതുണ്ട് എന്നും എം എ സി പറയുന്നു.
ബഹുരാഷ്ട്ര കമ്ബനികള്‍ക്ക് അവരുടേ ജീവനക്കാരെ ബ്രിട്ടനിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്നതിനായി അയയ്ക്കുവാന്‍ സൗകര്യം ഒരുക്കുന്ന ഒന്നാണ് ഐ സി ടി. കോവിഡ് കാലത്തിനു മുന്‍പ് ഏകദേശം 40,000 പേരോളം ഇത്തരത്തില്‍ എല്ലാവര്‍ഷവും ബ്രിട്ടനിലെത്താറുണ്ടായിരുന്നു.
ഇത്തരത്തില്‍ ഇവിടെ എത്തുവാന്‍ ഒരു വ്യക്തി ചുരുങ്ങിയത് 12 മാസമെങ്കിലുംകമ്ബനിയുടെ മറ്റേതെങ്കിലും വിദേശ ബ്രാഞ്ചുകളില്‍ ജോലി ചെയ്തിരിക്കണം. മാത്രമല്ല, ഏറ്റവും ചുരുങ്ങിയത് 41,500 പൗണ്ട് ശമ്ബളം ലഭിക്കുകയും വേണം. താമസം ഉള്‍പ്പടെയുള്ളതാണ് ഈ തുക. സ്‌കില്‍ഡ് വര്‍ക്കര്‍ വിസ പോലുള്ള മറ്റു വിസകളില്‍ നിന്നും വിഭിന്നമായി ഐ സി ടിയില്‍ ഇവിടെ എത്തുന്നവര്‍ക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം എന്ന് നിര്‍ബന്ധമില്ല.
ഈ സൗകര്യം ദുരുപയോഗം ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടയുടനെ ഇക്കാര്യത്തില്‍ ഹോം ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ഭാവിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍, കര്‍ശനമായ പരിശോധനകള്‍ നടത്തണമെന്ന് എം എ സി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.