വാഷിംഗ് ടണ്‍: വിദ്യാര്‍ത്ഥികളുടെ വായ്‌പയില്‍ ലക്ഷക്കണക്കിനു ഡോളര്‍ എഴുതിത്തള്ളാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കം കോടതി തല്‍ക്കാലത്തേക്കു തടഞ്ഞു. തടയണം എന്നാവശ്യപ്പെട്ടു ആറു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷയില്‍ യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടേതാണ് വിധി.
ഞായറാഴ്ചയോടെ വായ്‌പാ റദ്ദാക്കല്‍ നടപ്പാക്കാം എന്നാണ് ബൈഡന്‍ ഭരണകൂടം പ്രതീക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വരെ വായ്‌പാ റദ്ദാക്കലിനു 22 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ അപേക്ഷിച്ചിട്ടുണ്ട്. എട്ടു മില്യണ്‍ ആളുകള്‍ക്കു സ്വാഭാവികമായി കിട്ടുന്ന ഇളവിന് മറ്റുള്ളവര്‍ അപേക്ഷ നല്‍കണം.
പ്രതിവര്‍ഷം 125,000 ഡോളറില്‍ താഴെ മാത്രം വരുമാനമുള്ളവര്‍ക്കു 10,000 ഡോളര്‍ വരെ വായ്പ ഏഴുതിത്തള്ളും എന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നത്. വര്‍ഷം തോറും 250,000 ഡോളറില്‍ താഴെ മാത്രം വരുമാനമുള്ള വീടുകളിലും പെല്‍ ഗ്രാന്റ് ഉള്ളവര്‍ക്കും ഈ ഇളവ് ലഭിക്കും.
അര്‍കന്‍സൊ, അയോവ, കന്‍സാസ്, മിസൂറി, നെബ്രാസ്‌ക, സൗത്ത് കരലിന എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിക്കെതിരെ നീങ്ങിയത്. വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് അധികാരം മറികടന്നുവെന്നും കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണെന്നും അവര്‍ വാദിച്ചു.
“അത് ഭരണഘടനാ വിരുദ്ധമാണ്. റദ്ദാക്കണം,” അവര്‍ ആവശ്യപ്പെട്ടു. വായ്പയെടുത്തവര്‍ക്കു കോവിഡ് മഹാമാരി മൂലം വന്ന നഷ്ടങ്ങള്‍ക്കു വിദൂരമായ നഷ്ടപരിഹാരം പോലും ആവുന്നില്ല ഈ പദ്ധതി.
വ്യാഴാഴ്ച സെന്റ് ലൂയിസില്‍ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് ഹെന്‍റി ഓട്രി ഈ അപേക്ഷ തള്ളിയിരുന്നു. സംസ്ഥാനങ്ങള്‍ അവര്‍ക്ക് ഈ പരാതിയുമായി വരാനുള്ള ന്യായം തെളിയിച്ചിട്ടില്ലെന്നു കോടതി പറഞ്ഞു.
ആ തീര്‍പ്പു വന്നു മണിക്കൂറുകള്‍ക്കകം സംസ്ഥാനങ്ങള്‍ അപ്പീല്‍ പോയി. പദ്ധതി നടപ്പാക്കുന്നതിന് സ്റ്റേയും ആവശ്യപ്പെട്ടു. നേരത്തെ, വ്യാഴാഴ്ച, പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ടു വിസ്കോണ്‍സിനില്‍ നിന്നുള്ള നികുതിദായകരുടെ ഗ്രൂപ് നല്‍കിയ അപേക്ഷ സുപ്രീം കോടതി ജസ്റ്റിസ് ആമി കോണി ബറേറ്റ് തള്ളിയിരുന്നു. സുപ്രീം കോടതിയില്‍ യാഥാസ്ഥിതിക ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ അവസാനമായി നിയമിച്ച ജസ്റ്റിസ് ആണ് ബറേറ്റ്.