കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയായ ‘മജ്‌ലിസുല്‍ ഉമ്മ’ യിലേക്കുള്ള അംഗങ്ങളെ വ്യാഴാഴ്ച തെരഞ്ഞെടുക്കും.രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെയാണ് വോട്ടെടുപ്പ്. 27 വനിതകള്‍ അടക്കം 305 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. അഞ്ചു മണ്ഡലങ്ങളില്‍നിന്നായി 10 പേര്‍ വീതം 50 പേരെയാണ് ദേശീയ അംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. 21 വയസ്സ് പൂര്‍ത്തിയായ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഒറിജിനല്‍ ഐഡി ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി പ്രത്യേക രേഖകള്‍ കൈപ്പറ്റണം. 118 പോളിങ് സ്റ്റേഷനുകള്‍ വോട്ടെടുപ്പിനായി സജ്ജമായിട്ടുണ്ട്. 7,95,911വോട്ടര്‍മാര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. വോട്ടര്‍മാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ഒരാള്‍ക്ക് ഒരു വോട്ട് മാത്രമേ ചെയ്യാന്‍ കഴിയൂ.
ഒന്നാം മണ്ഡലത്തില്‍ 48 സ്ഥാനാര്‍ഥികളും 1,00,185 വോട്ടര്‍മാരുമുണ്ട്. രണ്ടാം മണ്ഡലത്തിലും 48 സ്ഥാനാര്‍ഥികളുണ്ട്. ഇവിടെയുള്ള വോട്ടര്‍മാരുടെ എണ്ണം 90,478 ആണ്. മൂന്നാം മണ്ഡലത്തില്‍ 47 സ്ഥാനാര്‍ഥികളും 1,38,364 വോട്ടര്‍മാരുമുണ്ട്. നാലാം മണ്ഡലത്തില്‍ 80 സ്ഥാനാര്‍ഥികളും 2,08,971 വോട്ടര്‍മാരുമുണ്ട്. അഞ്ചാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ -82. ഇവിടെ വോട്ടര്‍മാരും കൂടുതലാണ് 2,57,913.
വോട്ടര്‍മാര്‍ക്ക് അന്വേഷണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാര്യ വകുപ്പിന്റെ ഹോട്ട്‌ലൈന്‍ നമ്ബര്‍ (1889-888) ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ, വോട്ടെണ്ണലിന്റെ ആരംഭവും തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും. 1963ലാണ് രാജ്യത്ത് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, അഭിപ്രായഭിന്നതകളെ തുടര്‍ന്ന് അടിക്കടി പാര്‍ലമെന്‍റ് പിരിച്ചുവിടുന്നതും തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ക്കും നിരവധി തവണ കുവൈത്ത് സാക്ഷിയായി. അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞമാസം ആദ്യത്തിലാണ് അവസാനമായി പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ഇതാണ് പുതിയ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. സ്ഥിരതയുള്ള പാര്‍ലമെന്റ്, വികസനം എന്നിവ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളായിരുന്നു. പിരിച്ചുവിട്ട പാര്‍ലമെന്റിലെ 40 ലേറെ പേരും നിരവധി മുന്‍ അംഗങ്ങളും ഇത്തവണയും മത്സര രംഗത്തുണ്ട്.