ലണ്ടന്‍: പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങള്‍ നിരാശജനകമാണെന്ന് ഭൂരിപക്ഷം യു കെ മലയാളികളും അഭിപ്രായപ്പെട്ടു. മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടില്‍ നിന്ന് 10.42 പൗണ്ടായി ഉയര്‍ത്തിയതും പണപെരുപ്പത്തിന് അനുപാതികമായി പെന്‍ഷനും വൈകല്യമുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങളും 10.1 ശതമാനമായി ഉയര്‍ത്തിയതുമാണ് ജനോപകാരപ്രദമായി പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയ എടുത്തു പറയാവുന്ന നടപടി. എന്നാല്‍ മിനിമം വേതന വര്‍ദ്ധനവിനായി ഉള്‍പ്പെടുത്തിയ പ്രായപരിധി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളി വിദ്യാര്‍ഥികള്‍ക്കും തിരിച്ചടിയായതായാണ് വിലയിരുത്തുന്നത്. മിനിമം വേതന വര്‍ദ്ധനവിന്റെ ആനുകൂല്യം നിലവില്‍ ലഭ്യമാകുക 23 വയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രമാണ്. ബിരുദ പഠനത്തിനായി യുകെയിലെത്തുന്ന മിക്ക മലയാളി വിദ്യാര്‍ഥികളും 23 വയസ്സിന് താഴെയുള്ളവരാണ്. പണപ്പെരുപ്പത്തിനും ജീവിത ചെലവുകള്‍ ഉയര്‍ന്നതിനും ആനുപാതികമായ ശമ്പള വര്‍ദ്ധനവാണ് യുകെയിലെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നത് . യുകെ മലയാളി സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ക്കായി സമരത്തിനൊരുങ്ങുകയാണ് നേഴ്‌സുമാരുടെ യൂണിയനുകള്‍ . സമരത്തിനൊരുങ്ങുന്ന വിവിധ വിഭാഗങ്ങളിലെ യൂണിയനുകളെ ഒരുതരത്തിലും പരിഗണിക്കുന്ന പ്രഖ്യാപനമല്ല ചാന്‍സിലര്‍ ജെറമി ഹണ്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് പൊതുവേയുള്ള നിരീക്ഷണം. സാധാരണ ഒരു ഫാമിലിക്ക് എനര്‍ജി ബില്‍ 2500 പൗണ്ടില്‍ നിന്ന് 3000 ത്തില്‍ കൂടുമെന്ന ചാന്‍സിലറിന്റെ പ്രഖ്യാപനം ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകും. ലിസ് ട്രസ് സര്‍ക്കാര്‍ എനര്‍ജി ബില്‍ 2500 പൗണ്ട് ആയി നിജപെടുത്തിയതിനെയാണ് പുതിയ സര്‍ക്കാര്‍ വെട്ടി നിരത്തിയത്.
നേഴ്‌സുമാര്‍ക്ക് പുറമേ രാജ്യത്തെ 126 മേഖലകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഉള്‍പ്പെടുന്ന പബ്ലിക് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വീസ് യൂണിയന്‍ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെയാണ് പുതിയതായി ഡിസംബറില്‍ 6 ദിവസം റോയല്‍ മെയില്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറില്‍ പ്രഖ്യാപിച്ചിരുന്ന 4 ദിവസത്തെ സമരത്തിന് പുറമെയാണിത് . ചാന്‍സിലര്‍ ജെറമി ഹണ്ട് പാര്‍ലമെന്റില്‍ നടത്തിയ പല പ്രഖ്യാപനങ്ങളും എരുതീയില്‍ എണ്ണയൊഴിക്കുന്നതാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ലിസ് ട്രസിന്റെ രാജിയും ഇന്ത്യന്‍ വംശജനായ മുന്‍ ചാന്‍സിലര്‍ റിഷി സുനകിന്റെ പ്രധാനമന്ത്രിയായുള്ള സ്ഥാനാരോഹണത്തെയും വന്‍ ഹര്‍ഷരോവത്തോടെയാണ് യുകെയിലെ സാമ്പത്തിക മേഖലയും വിപണിയും വരവേറ്റത്. റിഷി സുനക് പ്രധാനമന്ത്രിയായത് പൗണ്ടിനും ഉത്തേജനം നല്‍കിയത് യുകെ മലയാളികള്‍ക്ക് ആശ്വാസമായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പു കുത്തിയ അവസ്ഥയില്‍ രോഗമറിയുന്ന ചികിത്സയാണ് ചാന്‍സിലര്‍ ജെറമി ഹണ്ട് നടത്തിയതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. 2025 കാലഘട്ടത്തില്‍ രാജ്യത്ത് നിരത്തിലോടുന്ന നല്ലൊരു ശതമാനം വാഹനങ്ങളും വൈദ്യുതി ഇന്ധനമായി ഉപയോഗിക്കുന്നവയായിരുക്കും. ഈ സാഹചര്യത്തില്‍ 2025 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് രാജ്യത്തെ വികസനപ്രക്രിയയ്ക്ക് ആവശ്യമാണെന്ന അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട് .