യു.കെ: ആരോഗ്യമേഖലയെ സാരമായി ബാധിച്ച സമരത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറെടുക്കുന്നു

ലണ്ടന്‍: ആരോഗ്യ മേഖലയെ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു തുടര്‍ സമരങ്ങള്‍. എന്‍എച്ച്എസ് നഴ്സുമാരുമായി സര്‍ക്കാര്‍ സമവായ ചര്‍ച്ചകളിലാണ്. ഇതിനിടെ ഫിസിയോതെറാപ്പിസ്റ്റുമാരും ആംബുലന്‍സ് ജീവനക്കാരും സമരവുമായി മുന്നോട്ട് പോകുന്നതോടെ ചര്‍ച്ചയ്ക്കു തയ്യാറെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹെല്‍ത്ത് സെക്രട്ടറിയുടെ തീരുമാനത്തില്‍ ജീവനക്കാര്‍ പ്രതീക്ഷയിലാണ്. ശമ്പള വര്‍ദ്ധനവും മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ചര്‍ച്ചക്കുള്ള ക്ഷണം സ്വീകരിച്ച റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നേരത്തേ സമരം തത്ക്കാലത്തേക്ക് നിര്‍ത്തിയിരുന്നു.

ആംബുലന്‍സ് ജീവനക്കാര്‍, ഫിസിയോതെറാപിസ്റ്റുകള്‍, നഴ്സുമാര്‍, മിഡൈ്വഫുമാര്‍ എന്നിവര്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.നഴ്സുമാരുടെ യൂണിയനെ ചര്‍ച്ചയ്ക്ക് വിളിച്ചതോടെ മറ്റ് വിഭാഗങ്ങളും സമരം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച 13000 ഓളം ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ യൂണിയനുകളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ചീഫ് എക്സിക്യുട്ടീവ് മാത്യു ടെയ്ലര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ഒരു ഒത്തു തീര്‍പ്പുമുണ്ടാക്കി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഇതിനിടെ ഇംഗ്ലണ്ടിലെ തങ്ങളുടെ 72 മണിക്കൂര്‍ പണിമുടക്ക് മുന്നോട്ട് പോകുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ യൂണിയന്‍. വ്യാഴാഴ്ച സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണിത്. ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നു ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) പ്രതിനിധികള്‍ പറഞ്ഞു. ആംബുലന്‍സ് തൊഴിലാളികള്‍, നഴ്സുമാര്‍, ഫിസിയോകള്‍, ഏറ്റവും ഒടുവില്‍ ജൂനിയര്‍ ഡോക്ടര്‍മാരും ശമ്പളത്തിനുവേണ്ടി വാക്കൗട്ട് സംഘടിപ്പിക്കുകയാണ്. നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ ഒഴികെയുള്ള മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഈ വര്‍ഷം ശരാശരി 4.75% സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നാണയപ്പെരുപ്പം മൂലം ജീവിതച്ചെലവ് ഉയരുന്നതിന് ഇതിനേക്കാള്‍ ഉയര്‍ന്ന ശമ്പളം ഉയര്‍ത്തണമെന്ന് യൂണിയനുകള്‍ പറയുന്നു. മാര്‍ച്ച് 13ന് തുടര്‍ച്ചയായ മൂന്നു ദിവസം ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരാണ് 72 മണിക്കൂര്‍ വാക്കൗട്ടില്‍ സമരം ചെയ്യുക. ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാഴ്ത്തുന്ന നടപടിയായിരിക്കും ഇതെന്ന് യൂണിയന്‍ മേധാവികളും സ്ഥിരീകരിച്ചു.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ 47,000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ വരെ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പണിമുടക്ക് ഏറ്റവും ദോഷകരമായി ബാധിക്കുമെന്നും 100,000 എന്‍എച്ച്എസ് ഓപ്ഷനുകള്‍ കൂടി റദ്ദാക്കപ്പെടുമെന്നും ആരോഗ്യ വിദഗ്ധര്‍ ഭയപ്പെടുന്നു. പണിമുടക്ക് തീയതി പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റി കോ-ചെയര്‍മാരായ ഡോ. റോബ് ലോറന്‍സണും ഡോ. വിവേക് ത്രിവേദിയും വ്യാവസായിക നടപടിയില്‍ ജനങ്ങള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തണമെന്ന് പറഞ്ഞു. കഴിഞ്ഞ വേനല്‍ക്കാലം മുതല്‍, ഓരോ ആരോഗ്യ സെക്രട്ടറിയുടെയും ശ്രദ്ധയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളവര്‍ദ്ധനാ വിഷയം ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടി എഴുതിയിട്ടുണ്ട്. ഇന്നലെയും ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സ്റ്റീവ് ബാര്‍ക്ലേ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ, അതുണ്ടായില്ല.

റോയല്‍ കോളേജ് ഓഫ് നഴ്സിംഗുമായി (ആര്‍സിഎന്‍) ശമ്പള ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ സമീപകാല തീരുമാനമാണ് പണിമുടക്ക് തീയതി പ്രഖ്യാപിക്കുന്നതിലേക്ക് ജൂനിയര്‍ ഡോക്ടര്‍മാരെയും നയിച്ചതെന്നാണ് വിലയിരുത്തല്‍. ചര്‍ച്ച തുടങ്ങുകയും തങ്ങള്‍ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്ന ഒരു കരാര്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. 30 ശതമാനം വര്‍ദ്ധനവാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.

Next Post

ഒമാന്‍: ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഒമാന്‍ പങ്കെടുത്തു

Fri Mar 3 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ന്യൂഡല്‍ഹിയില്‍ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഒമാന്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം നടന്ന വിദേശകാര്യ മന്ത്രിമാരുടെ സെഷനില്‍ ഒമാനെ പ്രതിനിധാനം ചെയ്ത് മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് പങ്കെടുത്തത്. ജി20 ഉച്ചകോടിയില്‍ ഒമാന്‍ അതിഥി രാജ്യമായി ഈ വര്‍ഷം പങ്കെടുക്കും. ഇതിന്‍റെ ഭാഗമായാണ് യോഗത്തില്‍ സംബന്ധിച്ചത്. സംഭാഷണം, സഹിഷ്ണുത, നല്ല അയല്‍പക്കം […]

You May Like

Breaking News

error: Content is protected !!