മസ്കത്ത്: ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്‍റെ ദ്വിദിന ഇറാൻ സന്ദര്‍ശനത്തിന് തുടക്കമായി. മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റോയല്‍ വിമാനം ഇറങ്ങിയപ്പോള്‍ സുല്‍ത്താനെ സ്വീകരിക്കാനായി സ്വാഗതസംഘത്തിന്റെ മുൻനിരയില്‍ ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഉണ്ടായിരുന്നു. സുല്‍ത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്.
തെഹ്‌റാനിലെ സാദാബാദ് പാലസിന്റെ പ്രസിഡൻഷ്യല്‍ മന്ദിരത്തില്‍ സുല്‍ത്താന്റെ വാഹനവ്യൂഹം എത്തിയപ്പോള്‍, ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസി വരവേറ്റു. സുല്‍ത്താനും പ്രതിനിധി സംഘത്തിനും പ്രസിഡന്റ് ആശംസകളും നേര്‍ന്നു. ഇറാൻ പ്രസിഡന്റിനൊപ്പം സുല്‍ത്താൻ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയും ചെയ്തു.
തുടര്‍ന്ന്, ഇരുനേതാക്കളും സ്വീകരണ മന്ദിരത്തിലേക്കു പോയി. അവിടെ സുല്‍ത്താൻ സ്വാഗത സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളെ ഹസ്തദാനം ചെയ്തു. ഡോ. ഇബ്രാഹിം റഈസി, സുല്‍ത്താനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്കും ഹസ്തദാനം നല്‍കി.