അധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്ന 2400 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
പ്രവാസികള്‍ക്ക് നേരെ നടപടികള്‍ കടുപ്പിക്കുകയാണ് ഗള്‍ഫ് രാജ്യമായ കുവൈത്ത്. സ്വദേശിവത്ക്കരണത്തിലൂടെ പ്രവാസികളുടെ എണ്ണം കുറയ്ക്കുമ്ബോഴും മറ്റ് നടപടികളും ഭരണകൂടം ഇതിനായി കൈക്കൊള്ളുന്നുണ്ട്.
46 ലക്ഷം ജനസംഖ്യയുള്ള കവൈത്തില്‍ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കുറച്ച് പരമാവധി സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറേ നാളുകളായി കുവൈത്ത് ഭരണകൂടം ശക്തമാക്കുകയാണ്. ഇപ്പോള്‍ 2400 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാൻ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇവര്‍ക്ക് ലഭിക്കേണ്ട സാമ്ബത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതിനുമുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കുന്ന സ്വദേശിവത്കരണ നടപടികളിലൂടെ ജോലിയില്‍ നിന്ന് പുറത്താവുന്നവരാണ് ഇവരില്‍ 1900 പേര്‍. 500 അധ്യാപകര്‍ ഇതിനോടകം തന്നെ രാജി സമര്‍പ്പിച്ച് കഴിഞ്ഞവരാണെന്നും ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വിദ്യാഭ്യാസ മന്ത്രാലയം മൂന്ന് മാസം മുമ്ബ് പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. അധ്യാപക ജോലിയിലെ സ്വദേശിവത്കരണം ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളും ഇതോടെ അടിസ്ഥാന രഹിതമെന്ന് തെളിയുകയാണ്.
ഈ അധ്യായന വര്‍ഷത്തിന്റെ അവസാനത്തോടെ സേവനം അവസാനിപ്പിക്കേണ്ട പ്രവാസി അധ്യാപകരുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവവിഭവശേഷി വിഭാഗം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. സേവന കാലാവധി അവസാനിച്ച ശേഷം ഫൈനുകളോ അധിക ഫീസുകളോ അടയ്ക്കേണ്ട അവസ്ഥ ഉണ്ടാവാതെ രാജ്യം വിടാനാവുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. സേവനം അവസാനിപ്പിക്കുന്ന അധ്യാപകര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും താമസ രേഖകള്‍ റദ്ദാക്കി രാജ്യം വിടാനും മൂന്ന് മാസത്തെ സമയമാണ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യഥാസമയം തന്നെ അധ്യാപകര്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള അവസരം ഒരുക്കുമെന്ന് അധികൃതര്‍ പറയുന്നു.നിലവില്‍ ധാരാളം പ്രവാസികളുള്ള രാജ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികളിലേക്കും കുവൈത്ത് കടക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നടപടികള്‍ കൈക്കൊള്ളാൻ ഉപപ്രധാനമന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് ആണ് നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്നതിലൂടെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പ്രശ്നം പരിഹരിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളുടെയും കൂടെ ഭാഗമായാണ് ഈ നീക്കങ്ങള്‍.പുതിയ തൊഴില്‍ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദേശമെന്ന് മാൻപവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.