ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ റെന്റല്‍ റിഫോംസ് ബില്ലിനെ കുറിച്ച് സമ്മിശ്രമായ അഭിപ്രായമാണ് ഉയരുന്നത്. കാരണമില്ലാതെ വാടകക്കാരനെ ഒഴിപ്പിക്കാന്‍ ഉടമക്കാവില്ല എന്നിരിക്കുമ്പോള്‍ തന്നെ ചില ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ നിന്നും ഇത് വാടകക്കാരെ തടയുന്നുമുണ്ട്. വാടകക്ക് താമസിക്കുന്നവര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരെ എളുപ്പത്തില്‍ ഒഴിപ്പിക്കാന്‍ ഉടമക്കാവും. ഇത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുതിയ നിയമം അനുസരിച്ച് വാടകക്കാര്‍ക്ക് വളര്‍ത്തു മൃഗങ്ങളെ കൂടെ കൂട്ടുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കാം. മതിയായ കാരണമില്ലാതെ വീട്ടുടമസ്ഥന് അത് നിഷേധിക്കാന്‍ കഴിയില്ല. അതുപോലെ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്കൊ, ബെനെഫിറ്റുകള്‍ ലഭിക്കുന്നവര്‍ക്കോ വീട് നിഷേധിക്കാനും ഉടമക്കാവില്ല. 2019 പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അജണ്ടകളില്‍ ഒന്നായിരുന്നു ഈ നിയമം.
നിലവിലെ വാടക നിയമത്തിലെ സെക്ഷന്‍ 21, ഉടമക്ക് പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള അധികാരം നല്‍കുന്നുണ്ട്. സെക്ഷന്‍ 21 പ്രകാരമുള്ള നോട്ടീസ് ലഭിച്ചാല്‍ പിന്നെ രണ്ടു മാസത്തിനുള്ളില്‍ വാടകക്കാര്‍ ഒഴിഞ്ഞു പോകണം. ഇല്ലെങ്കില്‍ വീട്ടുടമക്ക് കോടതിയുടെ സഹായം തേടാം. എന്നാല്‍, പുതിയ നിയമമനുസരിച്ച്, വീട് വില്‍ക്കാന്‍ തീരുമാനിക്കുകയോ, അടുത്ത കുടുംബാംഗങ്ങള്‍ക്ക് താമസിക്കാന്‍ നല്‍കേണ്ടി വരുമ്പോഴോ മാത്രമെ ഇത്തരത്തില്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ കഴിയുകയുള്ളു. വാടക നല്‍കുന്നതില്‍ തുടര്‍ച്ചയായ വീഴ്ച്ചകള്‍ വരുത്തുകയോ, ഏതെങ്കിലും വിധത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ വീട്ടുടമക്ക് വളരെ എളുപ്പത്തില്‍ വാടകക്കാരനെ ഒഴിപ്പിക്കാന്‍ കഴിയും. ഈ പുതിയ നിയമത്തെ പൊതുവേ ഹൗസിംഗ് കാമ്പെയ്നര്‍മാര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കണ്‍സര്‍വേറ്റീവ് എം പി മാര്‍ ഉള്‍പ്പടെ ചിലര്‍ ഇതിനെ വിമര്‍ശിക്കുന്നുമുണ്ട്.
ഇതിനിടെ ബ്രിട്ടനിലേയ്ക്കുള്ള ഉയര്‍ന്ന തോതിലുള്ള കുടിയേറ്റം വീടുകള്‍ ആളുകള്‍ക്ക് ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് നിലവില്‍ നയിക്കുന്നതെന്ന് മൈക്കല്‍ ഗോവ്. കുടിയേറ്റം അനുദിനം വര്‍ദ്ധിക്കുകയാണ്. യുകെയില്‍ എത്തുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പല ആളുകള്‍ക്കും താമസിക്കാന്‍ വീട് കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ആളുകള്‍ വലയുന്നു. സ്റ്റുഡന്റ് വിസയില്‍ എത്തിയ മലയാളികള്‍ പാര്‍ട്ട് ടൈം ആയിട്ട് ജോലി ചെയ്തു സമ്പാദിക്കാം എന്നൊക്കെയുള്ള ലക്ഷ്യത്തിലാണ് യാത്രയാകുന്നത്. സ്വന്തമായി വീട് ഉള്ളവര്‍ക്ക് ഒറ്റത്തവണ മാത്രമേ മുതല്‍ മുടക്കുള്ളു. എന്നാല്‍, വാടക വീടിനെ ആശ്രയിക്കുന്നവര്‍ക്ക് ഓരോ മാസവും വാടക ഇനത്തിലും അല്ലാതെയുമായി വലിയ ചിലവാണ് ഉണ്ടാകുന്നത്.
പ്രതിവര്‍ഷം 300,000 വീടുകള്‍ നിര്‍മ്മിക്കുക എന്ന ഗവണ്‍മെന്റിന്റെ ലക്ഷ്യം പലപ്പോഴും പരാജയപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. കുടിയേറ്റം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ എത്തുമെന്ന് അറിയാമെന്നിരിക്കെയാണ് ഈ വീഴ്ച സംഭവിക്കുന്നത്. പ്രതിവര്‍ഷം 170,000 ആണ് നെറ്റ് മൈഗ്രേഷന്‍ നിരക്ക്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് അതിനേക്കാള്‍ മൂന്നിരട്ടിയെങ്കിലും കൂടുതലാണ് എന്നതാണ് യാഥാര്‍ഥ്യം. വീട് പോലെ തന്നെ പൊതുസേവനങ്ങള്‍ ആളുകള്‍ക്ക് ലഭ്യമാകുന്നതിലും കുറവ് വന്നിട്ടുണ്ട്. ആളുകളുടെ എണ്ണത്തിന് അനുസരിച്ചു സേവനം നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്നുള്ളതാണ് നഗ്‌നസത്യം.
2022 ജൂണ്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ചു നെറ്റ് മൈഗ്രേഷന്‍ 500,000 കവിഞ്ഞതായി ഡേറ്റ കാണിക്കുന്നു. എന്നാല്‍ എന്നാല്‍ അടുത്ത നാളുകളില്‍ പുറത്തുവരുന്ന പുതിയ കണക്കുകള്‍ 700,000-ല്‍ എത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ബ്രെക്സിറ്റിന് മുമ്പുള്ള റെക്കോര്‍ഡിന്റെ ഇരട്ടിയിലധികം വരുമെന്നാണ് അനുമാനം.