മസ്കത്ത്: ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളെ തരംതിരിക്കുന്ന പട്ടികയില്‍ മികച്ച സ്ഥാനവുമായി ഒമാൻ. മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘മിന’ മേഖലയില്‍ മൂന്നാം സ്ഥാനത്താണ് ഒമാൻ. ഒന്നാം സ്ഥാനത്ത് ഖത്തറും രണ്ടാം സ്ഥാനത്ത് കുവൈത്തുമാണുള്ളത്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) പുറത്തിറക്കിയ ആഗോള സമാധാന സൂചിക (ജി.പി.ഐ) 17ാമത് പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജോര്‍ഡന്‍, യു.എ.ഇ എന്നിവയാണ് തൊട്ടുപിന്നില്‍. തുനീഷ്യ, മൊറോക്കോ, അല്‍ജീരിയ, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മേഖലയില്‍ നിന്നുള്ള മറ്റു രാജ്യങ്ങള്‍.
അതേസമയം, മിന മേഖലയില്‍ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം യുദ്ധങ്ങളും കലാപങ്ങളും നിറഞ്ഞ യമനാണ്. സാമൂഹിക സുരക്ഷ, ആഭ്യന്തര-രാജ്യാന്തര കലാപങ്ങളുടെ തോത്, സൈനികവത്കരണം എന്നീ മൂന്നു പ്രധാന ഘടകങ്ങള്‍ ആസ്പദമാക്കിയാണ് രാജ്യങ്ങളിലെ സമാധാനത്തിന്റെ ഇൻഡക്സ് നിര്‍ണയിക്കുന്നത്.
ഐസ്‍ലൻഡാണ് ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം. ഡെന്മാര്‍ക്, അയര്‍ലൻഡ്, ന്യൂസിലൻഡ്, ഓസ്ട്രിയ, സിംഗപ്പൂര്‍, പോര്‍ചുഗല്‍, സ്ലൊവീനിയ, ജപ്പാൻ, സ്വിറ്റ്സര്‍ലൻഡ് എന്നിവരാണ് ആദ്യ പത്തിലുള്ളവര്‍. പട്ടികയില്‍ 126-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും പിറകിലുള്ളത് അഫ്ഗാനിസ്താനാണ് (163-ാം റാങ്ക്).