കുവൈറ്റ് സിറ്റി: മലപ്പുറം ചോറ്റൂരില്‍ നിന്ന് കാല്‍ നടയായി മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ച ശിഹാബ് ചോറ്റൂരിന് കുവൈറ്റില്‍ വൻ വരവേല്‍പ്.
ഫര്‍വാനിയ ബ്ലോക്ക് മൂന്നില്‍ പുതുതായി ആരംഭിച്ച ദുബായി കറക്ക് മക്കാനിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.
വൻ ജനാവലിയാണ് ഷിഹാബിനെ കാണാനും വിശേഷങ്ങള്‍ ചോദിച്ചറിയാനുമായി ഒത്തുകൂടിയത്. ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത് മക്കയിലെത്തിയാണ് ശിഹാബ് ഹജ്ജ് നിര്‍വഹിച്ചത്.
മദീനാ സന്ദര്‍ശനം കഴിഞ്ഞ ശേഷമാണ് ശിഹാബ് ഹജ്ജിനായി മക്കയിലെത്തിയത്. യാത്രാ മധ്യേ ഒരുപാട് പേര്‍ തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞതായും എല്ലാ രാജ്യങ്ങളിലേയും അധികാരികളും പൊതുജനവും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തന്നതായും ശിഹാബ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
യുറീക്ക ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള കറക്ക് മെക്കാനി പരിസരത്ത് ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്റ്റ് തുടങ്ങിയ രാജ്യക്കാരായ നിരവധി പേര്‍ ഷിഹാബിനെ കാണാൻ എത്തിയിരുന്നു.
കറക്ക് മക്കാനി മാനേജ്‌മെന്‍റ് പ്രതിനിധികളായ ആബിദ് ഐബ്ലാക്ക്, മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട് എന്നിവരും നിരവധി പ്രമുഖരും പങ്കെടുത്തു.