മസ്കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം വൈകല്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം കോഴിക്കോടുനിന്നുള്ള യാത്രക്കാര്‍ മസ്കത്തിലെത്തിയത് രണ്ടരമണിക്കൂര്‍ താമസിച്ച്.
ബുധനാഴ്ച രാത്രി 11.50ന് പുറപ്പെട്ട് വ്യാഴാഴ്ച പുലര്‍ച്ചെ1.50ന് മസ്കത്തില്‍ എത്തേണ്ടതായിരുന്നു വിമാനം. എന്നാല്‍, പുറപ്പെടാൻ രണ്ടര മണിക്കൂര്‍ വൈകിയതോടെ അതിരാവിലെ അഞ്ച്മണിക്കാണ് യാത്രക്കാര്‍ മസ്കത്തിലെത്തിയത്. സാങ്കേതിക പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനം മണിക്കൂറുകള്‍ വൈകിയത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് ദുരിതയാത്രയാണ് സമ്മാനിച്ചത്.
യാത്രക്കാരെ വിമാനത്തില്‍ കയറ്റിയതിനു ശേഷമാണ് സാങ്കേതിക പ്രശ്നം കാരണം പുറപ്പെടാതിരുന്നത്. മണിക്കൂറുകള്‍ വിമാനത്തിനകത്ത് ഇരുന്നിട്ടും പുറപ്പെടാതിരുന്നത് യാത്രക്കാരെ ക്ഷുഭിതരാക്കി. ഇതിനിടയില്‍ ഒരു യാത്രക്കാരി ബോധം കെട്ട് വീണു. ഇവരെ വീല്‍ചെയറില്‍ അടിയന്തര പരിചരണത്തിന് കൊണ്ടുപോയി. വളരെ മോശമായാണ് ജീവനക്കാര്‍ പെരുമാറിയതെന്ന് യാത്രക്കാര്‍ മാധ്യമത്തോട് പ്രതികരിച്ചു. പുറത്തിറങ്ങാൻപോലും അനുവദിക്കാത്തതാണ് യാത്രക്കാരെ ക്ഷുഭിതരാക്കിയത്. ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് സംബന്ധിച്ച് ഒരറിയിപ്പുപോലും അധികൃതര്‍ നല്‍കാൻ തയാറായിരുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഒടുവില്‍ പ്രതിഷേധവുമായി യാത്രക്കാര്‍ പുറത്തിറങ്ങിയതോടെയാണ് പ്രശ്നത്തിന് വഴി തെളിഞ്ഞത്. അടുത്തിടെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി വൈകുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം വൈകുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രവാസ ലോകത്തുനിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വിമാനം വൈകുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രവാസികള്‍ പറയുന്നത്.